അൽെഎൻ: വേനലവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് വർധന കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നു. അവധിക്ക ാലം നാട്ടിലെ മഴത്തണുപ്പിൽ ചെലവഴിക്കാനാകാതെ ഗൾഫിലെ ചൂടിൽ തന്നെ അവസാനിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളു ം രക്ഷിതാക്കളും. സ്കൂൾ അവധിക്കാലത്ത് മാത്രമാണ് കുടുംബമൊത്ത് നാട്ടിലേക്ക് പോകാനാവുന്നത് എന്നതിനാൽ ആവേശത്തോടെയാണ് എല്ലാവരും രണ്ട് മാസത്തെ അവധി കാത്തിരിക്കാറുള്ളത്. എന്നാൽ, യാത്രാചെലവ് ക്രമാതീതമായി വർധിക്കുന്നതോടെ പലരുടെയും ആവേശം കെട്ടടങ്ങുകയാണ് പതിവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജൂൺ പകുതി മുതൽ തന്നെ ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഇൗടാക്കുന്നത്. നാലും അഞ്ചും ഇരട്ടിയാണ് വർധന. ഇന്ത്യൻ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്ന ജൂൺ അവസാനം മുതൽ 1350 ദിർഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. സ്കൂൾ അവധിക്കാലത്തേക്കുള്ള ടിക്കറ്റുകൾക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഇൗടാക്കിയിരുന്നത്.
സാധാരണ അവധി ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാറുണ്ട്. എന്നാൽ, ഇൗ വർഷം ജൂലൈ 15 വരെ ഉയർന്ന നിരക്കാണ് കാണിക്കുന്നത്. ആഗസ്റ്റ് രണ്ടാം വാരത്തിൽ വലിയ പെരുന്നാൾ വരുന്നതിനാൽ നിരക്ക് വീണ്ടും വർധിക്കുന്ന സ്ഥിതിയാണ്. ജൂലൈ ആദ്യ വാരം നാട്ടിലേക്ക് പോയി ആഗസ്റ്റ് അവസാന വാരം തിരികെ വരാൻ 3000 ദിർഹമിൽ കുറഞ്ഞ ടിക്കറ്റില്ല. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് അതിനാൽ ഇൗയിനത്തിൽ 15000 ദിർഹത്തിലധികം മാറ്റിവെക്കേണ്ടിവരും. കണക്ഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്തിയാലും മൊത്തം ചെലവ് ഇത്ര തന്നെ വരും. സാമ്പത്തികമായി നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസിയുടെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ വിമാനയാത്ര നിരക്കിലെ വർധന.
കഴിഞ്ഞ വർഷങ്ങളിൽ വിറ്റുപോയത്ര ടിക്കറ്റുകൾ ഇൗ വർഷം വിറ്റിട്ടില്ല എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. അതിനാൽ, വിമാനക്കമ്പനികൾ അന്യായമായാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കേന്ദ്ര^സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ഇൗ കൊള്ളക്കെതിരെ വാചാലരാകുന്നുണ്ടെങ്കിലും സർക്കാറിൽനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പില്ല. യാത്രക്കാർ കുറയുകയും സീറ്റുകൾ കാലിയാവുകയും ചെയ്യുേമ്പാൾ നിരക്കിൽ കാര്യമായ കുറവ് വരുത്താൻ കമ്പനികൾ തയാറാകുമെന്നാണ് ടിക്കറ്റ് എടുക്കാതെ കാത്തിരിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.