ദുബൈ: യു.എ.ഇയിൽനിന്ന് മടങ്ങുന്ന വിനോദസഞ്ചാരികൾ സമർപ്പിക്കുന്ന വാറ്റ് റീഫണ്ട് ഫോമുകളിലെ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി നികുതി ഒാഫിസ് ജീവനക്കാരൻ തട്ടിയെടു ത്തത് 70000 ദിർഹം. 34കാരനായ ഫിലിപ്പീനിയാണ് 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവി ൽ ഇത്രയും തുക കവർന്നത്. കേസിൽ ഇയാൾക്കെതിരെ കോടതി വിചാരണ നടന്നുകൊണ്ടിരിക്കുകയാ ണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്.
വാറ്റ് റീഫണ്ട് അപേക്ഷ പ്രകാരമുള്ള തുക നിക്ഷേപിക്കുന്നതിന് യാത്രക്കാർ നൽകുന്ന ക്രെഡിറ്റ് കാർഡ് നമ്പറിന് പകരം സ്വന്തം ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി അപേക്ഷകളിലെ തുക ഒരേ അക്കൗണ്ടുകളിലേക്ക് പോകുന്നത് കമ്പനി ഡയറക്ടറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് തട്ടിപ്പ് പുറത്തായത്. ഒരു യാത്രക്കാരൻ റീഫണ്ട് തുക ലഭിക്കാത്തതിനാൽ പരാതി സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് ക്രെഡിറ്റ് കാർഡുകളായിരുന്നു ജീവനക്കാരൻ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. ജൂൺ 24ന് കേസിൽ വിധി പ്രസ്താവിക്കും.
തട്ടിപ്പിന് ഇടയാക്കുന്നത് നമ്പർ സ്ഥിരീകരിക്കുന്നതിലെ പ്രയാസം
അബൂദബി: വാറ്റ് റീഫണ്ട് അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടേതിന് പുറമെ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് തുക നിക്ഷേപിക്കാമെന്നതും താൻ നൽകിയ ക്രെഡിറ്റ് കാർഡ് നമ്പർ തന്നെയാണോ വിമാനത്താവളങ്ങളിലെ നികുതി ഒാഫിസ് ജീവനക്കാരൻ എൻറർ ചെയ്തതെന്ന് സ്ഥിരീകരിക്കാനുള്ള പ്രയാസവുമാണ് തട്ടിപ്പിന് ഇടയാക്കുന്നത്.
പണമായും വാറ്റ് റീഫണ്ട് കൈപറ്റാമെങ്കിലും അതിന് മറ്റൊരു കൗണ്ടറിൽ കൂടി പോകേണ്ടതിനാൽ മിക്ക യാത്രക്കാരും ക്രെഡിറ്റ് കാർഡ് നമ്പർ നൽകുകയാണ് ചെയ്യുന്നത്. ഇൗ നമ്പർ എൻറർ ചെയ്യുന്നതോടെ പച്ച ലൈറ്റ് തെളിയുമെങ്കിലും താൻ നൽകിയ നമ്പർ തന്നെയാണോ ഉപയോഗിച്ചതെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് യാത്രക്കാരന് വ്യക്തതയില്ല. ഇതു സംബന്ധിച്ച ബോധവത്കരണം ആവശ്യമാണ്. ഷോപ്പുകളിൽനിന്ന് ലഭിക്കുന്ന വാറ്റ് റീഫണ്ട് രേഖകൾ പരിശോധനക്ക് ശേഷം നികുതി ഒാഫിസ് കൗണ്ടറിൽനിന്ന് യാത്രക്കാരന് തിരിച്ചുനൽകും. ഇൗ രേഖയിലെ ബാർകോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താൽ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
വാറ്റ് റീഫണ്ട് തുക അക്കൗണ്ടിലേക്ക് എത്താൻ 20 ദിവസം വരെ എടുക്കുമെന്നതിനാൽ അപേക്ഷ നൽകിയ ആദ്യ ദിവസങ്ങളിൽ നടപടിക്രമം നടക്കുന്നു എന്നു മാത്രമേ കാണിക്കൂ. അതേസമയം, റീഫണ്ട് അപേക്ഷ സമർപ്പിച്ചതിെൻറ തെളിവായി രശീതികളൊന്നും കൗണ്ടറിൽ നിന്ന് ലഭിക്കുന്നില്ല. അബൂദബി വിമാനത്താവളത്തിലെ ടാക്സ് ഒാഫിസ് കൗണ്ടറിൽനിന്ന് മികച്ച വാറ്റ് റീഫണ്ട് സേവനമാണ് ലഭിച്ചതെന്ന് ഇൗയിടെ യു.എ.ഇയിൽ വന്ന് തിരിച്ചുപോയ മലപ്പുറം സ്വദേശിനി അറിയിച്ചു. സ്വന്തമായി ക്രെഡിറ്റ് കാർഡില്ലാത്തതിനാൽ ഭർത്താവിെൻറ കാർഡ് നമ്പറാണ് കൗണ്ടറിൽ നൽകിയത്. ഇത് സൗകര്യമായി. 20 ദിവസത്തിനകം റീഫണ്ട് തുക ഭർത്താവിെൻറ അക്കൗണ്ടിലെത്തിയതായും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.