ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിയിൽ മുഖ്യ പങ്ക് വഹിച്ചുവരുന്ന പ്രവാസികൾക്ക് ഈ ജനാധിപത്യ ഉത്സവത്തിൽ പതിവ് പോലെ കാഴ്ചക്കാരായി തങ്ങളുടെ താമസകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ സമയം കഴിച്ചുകൂട്ടുകയേ നിവൃത്തിയുള്ളൂ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ചെറിയ ചില മാറ്റങ്ങൾ പ്രവാസികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായത് സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണമാണ്. ലക്ഷക്കണക്കിന് വരുന്ന നവ വോട്ടർമാർക്കിടയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾക്ക് സ്വാധീനം ചെലുത്താൻ സാധിക്കും. പ്രവാസികൾ കാലങ്ങളായി നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മുടെ രാജ്യത്തെ മാറിമാറി വന്ന ഭരണം കൊണ്ട് പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
വിസ സംബന്ധമായ പ്രശ്നങ്ങൾ, തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ, കേസുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ, പാർട്ണർഷിപ്പ് ബിസിനസുകളിൽ വരുന്ന തർക്കങ്ങൾ, വാഹനാപകടവും തൊഴിലിടങ്ങളിലെ അപകടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആശുപത്രിവാസം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തുടങ്ങി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ വ്യത്യസ്തങ്ങളാണ്. നിയമപരമായ അറിവില്ലായ്മ മൂലം നിരവധി മേഖലകളിൽ പ്രവാസികൾക്ക് ചൂഷണം നേരിടേണ്ടതായി വരുന്നു. വിദേശ രാജ്യങ്ങളിലെ വിമാനത്താവള ജീവനക്കാർ യാത്രക്കാരോട് പൊതുവെ മാന്യമായി പെരുമാറുമ്പോൾ സ്വന്തം നാടുകളിൽ പ്രവാസികളെ അന്യരെ പോലെ കണ്ട് നിസ്സാര കാര്യങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചും മറ്റും തങ്ങൾക്ക് ചൂഷണം ചെയ്യുന്നതിനുള്ള ഇരകളായി മാത്രം കാണുന്ന രീതിയുമാണുള്ളത്. ഭൂരിഭാഗം പ്രവാസികളും തുച്ഛ വരുമാനക്കാരാണെന്ന വസ്തുത മനസ്സിലാക്കാതെയുള്ള സമീപനം എല്ലാവരിൽ നിന്നും മാറ്റേണ്ടതുണ്ട്.
യാത്രക്കാർ കൂടുതൽ ഉണ്ടാകുന്ന സീസണുകളിൽ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിക്കുന്ന രീതി പ്രവാസി മലയാളികളെ എയർലൈനുകളുടെ നഷ്ടം നികത്തുന്ന കറവ പശുവായി മാറ്റുകയാണ്. വിദേശത്ത് ജോലിക്കുള്ള വിസ ലഭിക്കുമ്പോൾ അതിെൻറ നിജസ്ഥിതി അറിയുന്നിടത്തുനിന്ന് തുടങ്ങി ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തി മാന്യമായ പുനരധിവാസം ലഭിക്കുന്നത് വരെയുള്ള നിരവധി ഘട്ടങ്ങളിൽ പ്രവാസികൾക്ക് നിയമപരമായ സഹായം അനിവാര്യമാണ്. പല രാജ്യങ്ങളിലും സ്വദേശിവത്കരണം എന്ന സ്വാഭാവിക പ്രതിഭാസം മൂലം നിരവധി പ്രവാസികൾ ഇന്ന് നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ അയക്കപ്പെടുന്നവരുടെ പുനരധിവാസം സാധ്യമാക്കുന്നതിന് നമ്മുടെ ഭരണകർത്താക്കൾ മുൻഗണന നൽകേണ്ടതുണ്ട്.
പ്രവാസി വോട്ടവകാശം എന്നത് ഒരു കീറാമുട്ടിയായി ഇപ്പോഴും തുടരുന്നു. അനുകൂലമായ സുപ്രീംകോടതി വിധി ലഭ്യമായെങ്കിലും പ്രായോഗിക രീതിയിൽ അത് നടപ്പാക്കാൻ ഭരണകർത്താക്കൾക്ക് കഴിഞ്ഞിട്ടില്ല. പ്രവാസികളെ സഹായിക്കുന്നതിന് ഇന്ന് നിരവധി സംഘടനകൾ നിലവിലുണ്ട്. വിദേശ രാജ്യങ്ങളിലെ പൊലീസ്, കോടതി തുടങ്ങിയ നിയമ സംവിധാനങ്ങളിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. ഓരോ നാടുകളിലും അവിടുത്തെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി പ്രവർത്തിക്കേണ്ടതിന് പുറമെ സംഘടനകൾ അവരുടെ പ്രവർത്തന മേഖലയിൽ ഒതുങ്ങി നിൽക്കുന്നതിനാൽ പ്രവാസികളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.