റാസല്‍ഖൈമയില്‍ 28,000 കോടിയുടെ പാര്‍പ്പിട വില്‍പന

റാസല്‍ഖൈമ: 2025ല്‍ റാസല്‍ഖൈമയില്‍ പാര്‍പ്പിട വില്‍പ്പനയിൽ വൻ കുതിപ്പ്​ രേഖപ്പെടുത്തിയതായി കണക്കുകള്‍. സംരംഭകര്‍ക്കും റിയല്‍ എസ്റ്റേറ്റ് വിപണിക്കും റാസല്‍ഖൈമയുടെ സുസ്ഥിര വികസനത്തിനും ആത്മവിശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. 6600 ഇടപാടുകളിലൂടെ 12.4 ശതകോടി ദിര്‍ഹം (ഏകദേശം 28,000 കോടി രൂപ) മൂല്യമുള്ള വില്‍പ്പനയാണ് റാസല്‍ഖൈമ കേന്ദ്രീകരിച്ച് നടന്നത്.

എമിറേറ്റില്‍ നിക്ഷേപകരുടെ വിശ്വാസവും വിപണി മുന്നേറ്റവും വ്യക്തമാക്കുന്നതാണ് വമ്പന്‍ ഇടപാടുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവിത ശൈലീ കേന്ദ്രങ്ങള്‍, വാട്ടര്‍ ഫ്രണ്ട് വികസനം, കുറഞ്ഞ വിലയില്‍ ലഭ്യമായ വീടുകള്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറിയതാണ് നേട്ടത്തിന് കാരണം. ഓഫ് പ്ലാന്‍ (നിര്‍മാണത്തിന് മുമ്പുള്ള) പ്രോപ്പര്‍ട്ടികള്‍ക്ക് വിപണിയില്‍ വ്യക്തമായ ആധിപത്യമുണ്ട്. നടന്ന ഇടപാടുകളില്‍ 85 ശതമാനവും നിര്‍മാണത്തിന് മുമ്പുള്ള വില്‍പ്പനകളായിരുന്നു. ആകര്‍ഷകമായ വിലയും ദീര്‍ഘകാല മൂല്യവര്‍ധന സാധ്യതയും സംരംഭകരെ പുതിയ പദ്ധതികളിലേക്ക്​ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

വില വര്‍ധനവിലും ശ്രദ്ധേയമായ മുന്നേറ്റമാണ് റാസല്‍ഖൈമയില്‍ രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്ട്മെന്‍റ് വിലകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ വില്ലകളുടെ വിലയില്‍ ഏകദേശം 10 ശതമാനം വര്‍ധനവുണ്ടായി. വാടക നിരക്കുകളിലും സ്ഥിരമായ വളര്‍ച്ചയാണ് കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ വന്‍ ഇടപാടുകള്‍ റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് റാസല്‍ഖൈമയിലെ പ്രോപ്പര്‍ട്ടി വിപണി സുസ്ഥിരവളര്‍ച്ചയിലാണെന്ന് സൂചിപ്പിക്കുന്നു. മാസങ്ങളുടെ ഇടവേളകളില്‍ തന്നെ തുടര്‍ച്ചയായ വന്‍ ഇടപാടുകള്‍ നടന്നത് ഇവിടേക്കുള്ള നിക്ഷേപകരുടെ താല്‍പര്യം ശക്തമാകുന്നതിന്‍റെ തെളിവായാണ് കണക്കാക്കപ്പെടുന്നത്. 2028ഓടെ ഏകദേശം 8,400 പുതിയ റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ റാക് വിപണിയി​ലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനം, ജനസംഖ്യ വര്‍ധന, വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റ് പദ്ധതി തുടങ്ങിയവയിലൂടെ റാസല്‍ഖൈമ യു.എ.ഇയിലെ വേഗത്തില്‍ വളരുന്ന റിയല്‍ എസ്റ്റേറ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറുകയാണെന്നത് ശ്രദ്ധേയമാണ്. 

Tags:    
News Summary - Residential sales worth Rs 28,000 crore in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.