അവർക്ക് വേണമെങ്കിൽ ഒാടിരക്ഷപ്പെടാമായിരുന്നു. ഒന്നും കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഞങ്ങളെ അവഗണിക്കാമായിരുന്നു. പക്ഷേ, അവരത് ചെയ്തില്ല. റഫീഖ് എന്നാണ് അവർ രണ്ടുപേരുടെയും പേര്. ഞങ്ങളുടെ മുറിയിൽ കോവിഡ് പിടികൂടാത്ത രണ്ടേ രണ്ടു പേർ. 14 പേരിൽ 12 പേരെയും കോവിഡ് ബാധിച്ചപ്പോൾ ഒാടിരക്ഷപ്പെടാൻ നോക്കാതെ രക്ഷാദൂതരായി അവതരിച്ചവരാണ് റഫീഖുമാർ. ഭയപ്പെടാതെ ഞങ്ങൾക്കൊപ്പം നിന്ന് ഭക്ഷണം ഒരുക്കുകയും വെള്ളം ചൂടാക്കിത്തരുകയും എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്ത അവരെ ഞാൻ മാലാഖമാരെന്ന് വിളിക്കെട്ട. ജീവനുള്ള കാലംവരെ ഇവരെ മറക്കാൻ കഴിയില്ല.
മണിക്കൂറുകൾക്കുള്ളിലാണ് ഞങ്ങളുടെ മുറിയിലെ 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ 10 ദിവസം സ്വന്തം മുറിയിൽ തന്നെയാണ് തങ്ങിയിരുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി നിർദേശങ്ങളും കെ.എം.സി.സി ഭക്ഷണവും എത്തിച്ചുതന്നിരുന്നു. കുറച്ചു വൈകിയാണെങ്കിലും ഹെൽത്ത് ഡിപ്പാർട്മെൻറ് എന്നെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും ചെറിയ രീതിയിൽ ന്യുമോണിയ ബാധിച്ചിരുന്നു. എങ്കിലും വളരെ നല്ല ചികിത്സയാണ് കിട്ടിയത്. ഇതിനിടെയാണ് ദുബൈയിൽവെച്ച് എെൻറ നാട്ടുകാരനായ കാസിം ഹാജിക്ക മരണപ്പെട്ടു എന്ന വാർത്ത കേൾക്കുന്നത്. ഇത് വലിയ വേദനയും ഞെട്ടലുമുണ്ടാക്കിയ സംഭവമായിരുന്നു. നാലു ദിവസത്തെ ചികിത്സക്കുശേഷം ഞാൻ ഡിസ്ചാർജ് ആയി.
പിന്നീട് പ്രേത്യക ക്യാമ്പിലേക്കാണ് ഞങ്ങളെ മാറ്റിയത്. ഇവിടേക്ക് മാറ്റാൻ വലിയ ബസ് ആണ് ഏർപ്പെടുത്തിയിരുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ളവർ ബസിലുണ്ടായിരുന്നു. എല്ലാവരും പോസിറ്റിവ്. എല്ലാവരുടെ മുഖത്തും ആശങ്ക നിഴലിച്ചിരുന്നു. പ്രിയപ്പെട്ടവരുടെയെല്ലാം മുഖം മനസ്സിലൂടെ മിന്നിമാഞ്ഞ നിമിഷങ്ങളായിരുന്നു അത്. ക്യാമ്പ് ഗേറ്റിനു മുന്നിൽ ബസ് നിർത്തി കാത്തിരിക്കുേമ്പാഴാണ് ഫോണിലേക്ക് ആ മെസേജ് എത്തിയത്. എെൻറ ആദ്യ പരിശോധനഫലം നെഗറ്റിവായിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മെസേജുകളിൽ ഒന്ന്. ദൈവത്തിന് ഞാൻ നന്ദിപറഞ്ഞു. 304ാം നമ്പർ റൂമാണ് എനിക്കായി ഒരുക്കിയിരുന്നത്. അറ്റാച്ച്ഡ് ബാത്റൂമും സകല സൗകര്യങ്ങളമുള്ള മനോഹരമായ മുറി.
പിന്നീടുള്ള 10 ദിവസം സമാധാനത്തോടെ, സന്തോഷത്തോടെ ഇവിടെയായിരുന്നു താമസം. അതിനിടയിൽ രണ്ടാമത്തെ പരിശോധനഫലവും നെഗറ്റിവായി. ഇപ്പോൾ ഡിസ്ചാർജായി റൂമിൽ കഴിയുേമ്പാൾ ആരോടൊക്കെ നന്ദി പറയണമെന്ന് അറിയില്ല. എങ്കിലും ചിലരോട് പറയാതിരിക്കാനും കഴിയില്ല. എനിക്കുവേണ്ടി പ്രാർഥിച്ച നാട്ടുകാർ, ഒപ്പംനിന്ന സുഹൃത്തുക്കൾ, ശുശ്രൂഷിച്ച നഴ്സുമാർ, വോയ്സ് ഓഫ് ഓർക്കാട്ടേരി ചാരിറ്റബ്ൾ ട്രസ്റ്റിലെ സഹപ്രവർത്തകർ, മികച്ച ചികിത്സയും താമസവും ഒരുക്കിയ യു.എ.ഇ ഭരണാധികാരികൾ... അങ്ങനെ നീണ്ടുപോകുന്നു തീർത്താൽ തീരാത്ത നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.