റാസല്‍ഖൈമ: കുറഞ്ഞ നിരക്കില്‍ വാഹന ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന വ്യാജ പരസ്യങ്ങളെ സമൂഹം കരുതിയിരിക്കണമെന്ന് റാക് പൊലീസ്. വിപണി വിലയിലും കുറഞ്ഞ നിരക്കില്‍ ഇന്‍ഷൂറന്‍സ് ലഭ്യമാണെന്ന പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിന് പിന്നില്‍ തട്ടിപ്പ് സംഘമായിരിക്കുമെന്നും ഇത് പണം തട്ടാനുള്ള തന്ത്രമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ പണം കൈമാറാന്‍ പ്രേരിപ്പിക്കുകയും പിന്നീട് നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്ന് റാക് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു.
ഇത്തരം പരസ്യങ്ങള്‍ വിശ്വസനീയമായ ഇന്‍ഷുറന്‍സ് കമ്പനികളുടെയും അംഗീകൃത ബ്രോക്കര്‍മാരുടെയും പേരില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പണം നല്‍കുന്നതിന് മുമ്പ് സ്രോതസുകളുടെ ആധികാരികത ഉറപ്പുവരുത്തണം.
കമ്പനിയുടെ ലൈസന്‍സ് പരിശോധിക്കുക, പണം നല്‍കിയ ഉടന്‍ ഔദ്യോഗികവും സാധുവുമായ പോളിസി ആവശ്യപ്പെടുക, വളരെ കുറഞ്ഞ നിരക്കിലെത്തുന്ന ഓഫറുകളെ സംശയത്തോടെ സമീപിക്കുക, വെബ്സൈറ്റുകളെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും ജാഗ്രതയോടെ സമീപിക്കുക തുടങ്ങിയ നിദേശങ്ങളും അധികൃതര്‍ മുന്നോട്ടുവെക്കുന്നു. തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന് റാക് പൊലീസ് ഡിജിറ്റല്‍ ബോധവത്കരണ പ്രചാരണവും ആരംഭിച്ചു.
വ്യാജ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ റാക് പൊലീസ് സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സംശയാസ്പദമായ വെബ്സൈറ്റുകളും അക്കൗണ്ടുകളും ശ്രദ്ധയില്‍പ്പെടുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.