ദുബൈ: അറബ് പൗരനിൽനിന്ന് 24 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കേസിൽ നേരത്തേ കീഴ്കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.
അറബ് യുവാവും യുവതിയും നിയമവിരുദ്ധമായി പണം തട്ടിയെടുത്തതായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്കോടതി രണ്ടുപേരേയും കുറ്റമുക്തരാക്കിയത്. ഇത് ചോദ്യംചെയ്ത പ്രോസിക്യൂഷൻ ഇരയെ കബളിപ്പിക്കാൻ ഗൂഢാലോചന നടന്നതായി തെളിവുകൾ ഉണ്ടെന്ന് വാദിച്ചു. കുടുംബപ്പേരിന്റെ സാമ്യത ഉപയോഗിച്ച് എമിറേറ്റിലെ ഒരു പ്രമുഖ വ്യക്തിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് പ്രതിയായ യുവതി വഞ്ചന നടത്തിയത്. തനിക്ക് നൂറിലധികം ശതകോടി ദിർഹമിന്റെ നിക്ഷേപമുണ്ടെന്നും ഇവർ അവകാശപ്പെട്ടിരുന്നു.
ലാഭകരമായ ബിസിനസ് നടത്താൻ തനിക്ക് പ്രാപ്തിയുണ്ടെന്നും ഇവർ ഇരയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് വിശ്വസിച്ചാണ് ഇര 24 ലക്ഷം ദിർഹം യുവതിക്ക് നിക്ഷേപമായി നൽകിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ഇത് പരിശോധിച്ച മേൽകോടതി പ്രതികളെ കുറ്റമുക്തരാക്കിയ വിധി ഏകകണ്ഠമായി റദ്ദാക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.