ദുബൈ: മന്ത്രിസഭയുടെ ഈ വർഷത്തെ ആദ്യ യോഗം എക്സ്പോയിലെ യു.എ.ഇ പവലിയനിൽ ചേർന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രമുഖ്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്നുണ്ടായത്. പദ്ധതികൾ നടപ്പാക്കുന്നതിന് മന്ത്രിമാർക്ക് കൂടുതൽ അധികാരം നൽകാനും തീരുമാനമായി. പുതിയ 12 വർക്ക് പെർമിറ്റുകൾ മികച്ച ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും കഴിയുന്ന നിയമങ്ങൾക്ക് അംഗീകാരം നൽകി. ഫ്രീലാൻസ്, താൽക്കാലിക ജോലി, ഗോൾഡൻ വിസ തുടങ്ങിയവ ഇതിന് കരുത്തുപകരും. അടുത്ത 50 വർഷത്തേക്കുള്ള തുടക്കമാണിത്.
മന്ത്രിമാർക്ക് അവരുടെ പദ്ധതികൾ കാലതാമസമില്ലാതെ സ്വയം നടപ്പാക്കാൻ കൂടുതൽ അധികാരം നൽകുന്ന നിയമത്തിനും അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും സർക്കാറിന്റെ പ്രവർത്തനങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും ഉടൻ പ്രഖ്യാപിക്കും. സർക്കാറിന്റെ ഡിജിറ്റൽ നയത്തിനും അംഗീകാരം നൽകി. ഇതുപ്രകാരം, സ്കൂളുകളിലെ സ്മാർട്ട് ലേണിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമിതിയെ നിയോഗിക്കും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നികുതി ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും 13 കരാറുകൾ അംഗീകരിച്ചു.
യു.എ.ഇയുടെ കായിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നടപ്പാക്കും. അന്താരാഷ്ട്ര കായിക മേഖലയിൽ രാജ്യത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ നിയമം രൂപവത്കരിച്ചു. സ്പോർട്സ് കൗൺസിലുകൾ, ഫെഡറേഷൻ, ഒളിമ്പിക്സ് കമ്മിറ്റി, മറ്റ് കായിക സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഈ നിയമത്തിൽ അധിഷ്ഠിതമായിരിക്കും. പുതിയ കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി. കാലാവസ്ഥ വ്യതിയാന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ നയങ്ങളോട് യോജിച്ച് പ്രവർത്തിക്കും. കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കും. മുഹമ്മദ് ബിൻ റാശിദ് സ്മാർട്ട് ലേണിങ് പ്രോഗ്രാം പുനഃക്രമീകരിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാന്റെ 50 വർഷ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.