ശക്തമായ മഴയിൽ അബൂദബിയിലെ ഒരു തെരുവിൽ നിറഞ്ഞ വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ

മഴ തുടരുന്നു; ജാഗ്രത

ദുബൈ: രാജ്യത്തുടനീളം മഴ തുടരുന്നു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് രൂപപ്പെട്ട ന്യൂനമർദ പാത്തിയാണ് ഇടിയോട് കൂടിയ ശക്തമായ മഴക്ക് കാരണം. ചൊവ്വാഴ്ച എല്ലാ എമിറേറ്റുകളിലും വിത്യസ്ത അളവിൽ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

ഷാർജ, റാസൽഖൈമ, അബൂദബി, ദുബൈ എമിറേറ്റുകളിൽ കാര്യമായ മഴ ലഭിച്ചു. ഷാർജയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോട്ടോർ ഉപയോഗിച്ചാണ് വെള്ളം നീക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടത് ഒഴിച്ചാൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ചൊവ്വാഴ്ചയും റിപോർട്ട് ചെയ്തില്ല. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതിനാൽ ഷാർജയിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ബസ്റ്റാന്‍റുകളിലും മറ്റും വെള്ളം കയറിയ നിലയിലാണ്. ദുബൈയിൽ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് 2.45 ഓടെ ആകാശം കൂടുതൽ മേഘാവൃതമാകുകയും ശക്തമായ മഴ പെയ്യുകയും ചെയ്തു. ദുബൈയിലെ പ്രധാന റോഡുകളിൽ ശക്തമായ മഴയിൽ വെള്ളം നിറഞ്ഞത് അൽപ നേരം ഗതാഗത കുരുക്കിന് കാരണമായി. മെട്രോയുടെ പ്രവർത്തനത്തെ മഴ ബാധിച്ചിട്ടില്ല. ഓഫിസുകളുടെ പ്രവർത്തനവും സാധാരണ നിലയിലായിരുന്നു. അജ്മാനിൽ നേരിയ മഴയാണ് റിപോർട്ട് ചെയ്തത്. റാസൽഖൈമ, അജ്മാൻ, ഉമ്മുൽകുവൈൻ, ഫുജൈറ എമിറേറ്റുകളിലും വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചു.

ഈ മാസം 27 വരെ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. കാഴ്ചപരിതി കുറയുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അനാവശ്യമായ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിവാസികളോടും അധികൃതർ അഭ്യർഥിച്ചു. വാദികൾ, വെള്ളം നിറഞ്ഞ സ്ഥലങ്ങൾ, താഴ്വരകൾ, മലയോര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുള്ള സമയങ്ങളിൽ സന്ദർശനം കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും.

അതേസമയം, തിങ്കളാഴ്ച രാവിലെ ആറു മുതൽ ചൊവ്വാഴ്ച ആറു മണിവരെ 17,494 അടിയന്തര, അടിയന്തരമല്ലാത്ത കോളുകൾ കൈകാര്യം ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. അബൂദബിയിൽ പ്രധാന റോഡുകളിലെ വേഗത പരിധി കുറച്ചിട്ടുണ്ട്. ഇടിമിന്നൽ ഉള്ള സമയങ്ങളിൽ മൊബൈൽ ഫോണുകൾ, വയർ കണക്ഷൻ ഉള്ള ഫോണുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.

മാൻഹോളുകളുടെ മൂടികൾ നീക്കാൻ ശ്രമിക്കരുതെന്നും മരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഗ്ലാസ് കെട്ടിടങ്ങളുടെ മുൻഭാഗം, മെറ്റൽ ഡോറുകൾ എന്നിവിടങ്ങളിലും ഇടിമിന്നലുള്ള സമയങ്ങളിൽ നിൽക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി. നിർമാണ മേഖലകൾ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം. 

Tags:    
News Summary - The rain continues; caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.