ദുബൈ: ദുബൈയില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് ഇനി മുതല്‍ നിരക്ക് ഈടാക്കും. ജുമൈറ, ഉമ്മു സുഖീം മേഖലകളില്‍ സര്‍വിസ് നടത്തുന്ന ഈ ഡ്രൈവര്‍ രഹിത ടാക്‌സികളിലെ യാത്രക്ക് അഞ്ച് ദിര്‍ഹം നിരക്ക് നിശ്ചയിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.ചൈനീസ് ടെക് കമ്പനിയായ ‘ബൈദു’വിന്റെ ‘അപ്പോളോ ഗോ’ റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമുമായി സഹകരിച്ച് ദുബൈ ടാക്‌സി കമ്പനിയാണ് (ഡി.ടി.സി.) ഈ സ്മാര്‍ട്ട് ടാക്‌സികള്‍ സർവിസ് നടത്തുന്നത്. തുടക്കത്തില്‍ പൊതുജനങ്ങള്‍ക്ക് ഡ്രൈവര്‍രഹിത ടാക്‌സി അനുഭവം പരിചയപ്പെടുത്താന്‍ സൗജന്യമായായിരുന്നു സര്‍വീസ്.
യാത്ര ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
യാത്രക്കാര്‍ ആദ്യം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ‘അപ്പോളോ ഗോ’മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഈ ആപ്പിലൂടെ നിശ്ചയിക്കപ്പെട്ട സര്‍വീസ് മേഖലകളില്‍ യാത്ര ബുക്ക് ചെയ്യാം. വരും ദിവസങ്ങളില്‍ സര്‍വീസ് വിപുലീകരിക്കുന്നതോടെ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് റൈഡ്-ഹെയ്ലിങ് ആപ്പുകള്‍ വഴിയും ബുക്കിങ് സൗകര്യം ലഭ്യമാക്കും.
‘അപ്പോളോ ഗോ’ ആപ്പിന്റെ ചൈനക്ക് പുറത്തുള്ള ആദ്യത്തെ അന്താരാഷ്ട്ര ലോഞ്ച് കൂടിയാണിത്. ആദ്യ വര്‍ഷത്തില്‍ 50 ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് ഘട്ടങ്ങളായി ആയിരത്തിലധികം വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കും.സുരക്ഷ, വിശ്വാസ്യത, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തിയുള്ള മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. സുരക്ഷാ ജീവനക്കാരന്‍ പോലുമില്ലാതെ പൂര്‍ണമായും സ്വയം നിയന്ത്രിതമായി വാഹനം ഓടിക്കാനുള്ള ദുബൈയിലെ ആദ്യത്തെ അനുമതി 2026 ജനുവരിയിലാണ് അപ്പോളോ ഗോയ്ക്ക് ലഭിച്ചത്. പ്രാദേശിക സര്‍വീസുകളുടെ മേല്‍നോട്ടത്തിനായി അപ്പോളോ ഗോ പാര്‍ക്കും ദുബൈയില്‍ ഇതേ മാസം തുറന്നിരുന്നു.
ആറായിരത്തിലധികം ടാക്‌സികളും ലിമോസിനുകളും ഓടിക്കുന്ന ദുബൈ ടാക്‌സി കമ്പനി തങ്ങളുടെ അത്യാധുനിക മോണിറ്ററിങ് സിസ്റ്റം ഉപയോഗിച്ചാണ് പുതിയ ഡ്രൈവര്‍രഹിത ടാക്‌സികളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത്. 2030ഓടെ ദുബൈയിലെ മൊത്തം യാത്രകളുടെ 25 ശതമാനവും ഡ്രൈവര്‍രഹിത സ്മാര്‍ട്ട് യാത്രകളാക്കി മാറ്റുക എന്ന ‘ദുബൈ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജി’യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആഗോളതലത്തില്‍ ഇതിനകം തന്നെ രണ്ടു കോടിയിലധികം സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പരിചയസമ്പത്തുമായാണ് അപ്പോളോ ഗോ ദുബൈയിലേക്ക് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.