ദുബൈ പൊലീസിലെ കെ ഒമ്പത് യൂനിറ്റിലെ നായെ പരിചരിക്കുന്നു
ദുബൈ: ദുബൈ പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ 9 യൂനിറ്റ് കഴിഞ്ഞവർഷം നടത്തിയത് 2830 ദൗത്യം. മയക്കുമരുന്ന് വേട്ടയും പരിശോധനയുമുൾപ്പെട്ട കണക്കാണിത്. ജർമൻ ഷെഫേഡ്, ഡച്ച് ഷെഫേഡ്, മിലിനോയ്സ് ഡോഗ്, ഇംഗ്ലീഷ് സ്പ്രിങ്ങർ, ലബ്രഡോർ റിട്രീവർ, കോക്കർ സ്പാനിയേൽ തുടങ്ങിയവ ഉൾപ്പെട്ട വൻ സംഘമാണ് ദുബൈ പൊലീസിനുള്ളത്. 63 പ്രഫഷനൽ പരിശീലകരുടെ നേതൃത്വത്തിൽ 73 നായ്ക്കൾ നിലവിലുണ്ട്. ജർമൻ-ഡച്ച് ഷെഫേഡ്, മലിനോയ്സ് ഡോഗ് എന്നിവ സുരക്ഷയാണ് പ്രധാനമായും നോക്കുന്നത്. പ്രതിരോധ ശേഷി കൂടുതലുള്ളതിനാൽ എല്ലാതരത്തിലുമുള്ള ട്രാക്കിങ് ജോലികളും ഇവയെയാണ് ഏൽപിച്ചിരിക്കുന്നത്.
അതേസമയം, മയക്കുമരുന്ന്, സ്ഫോടക വസ്തുക്കൾ, തിരിച്ചറിയാത്ത മൃതദേഹങ്ങൾ, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയവക്കായി നിയോഗിക്കുന്നത് ഇംഗ്ലീഷ് സ്പ്രിങ്ങർ, ലബ്രഡോർ റിട്രീവർ, കോക്കർ സ്പാനിയെൽ എന്നിവയെയാണ്. പ്രത്യേക കമ്മിറ്റിയാണ് ഇവയെ ഡോഗ് സ്ക്വാഡിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. പത്തുമാസം പ്രായമായ നായ്ക്കളെ മുതൽ പരിശീലിപ്പിക്കാറുണ്ട്. ഏഴ് വർഷം വരെയാണ് ഇവ സ്ക്വാഡിലുണ്ടാവുക. 'റിട്ടയർ' ആയ നായ്ക്കളെ മറ്റുള്ളവർക്ക് ഏറ്റെടുക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.