റാസല്‍ഖൈമ: കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നതിന് ‘ഗ്രോത്ത് സീരീസ് 2026’ എന്ന പ്രത്യേക പദ്ധതി അവതരിപ്പിച്ച് റാക് ഇക്കണോമിക് സോണ്‍ (റാകിസ്). നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നല്‍കി സംരംഭങ്ങളെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപത്തിനും ബിസിനസിനും പിന്തുണ നല്‍കുന്ന യു.എ.ഇയിലെ മുന്‍നിര കേന്ദ്രങ്ങളിലൊന്നായ റാകിസ് 2017ലാണ് സ്ഥാപിതമായത്. റാക് ഇന്‍ഡസ്ട്രിയല്‍ സോണ്‍, ഫ്രീട്രേഡ് സോണ്‍ എന്നിവയെ ഏകീകരിച്ചാണ് റാകിസ് രൂപവത്കരിച്ചത്. ആരോഗ്യകരമായ ബിസിനസ് അന്തരീക്ഷം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സമഗ്ര സേവനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റാകിസ് ആഗോളസംരംഭകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളില്‍ റാകിസ് റാസല്‍ഖൈമയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സാമ്പത്തിക കേന്ദ്രമായി മാറി. ആഗോള ബ്രാന്‍ഡുകളുള്‍പ്പെടെ ഒട്ടേറെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും പ്രാദേശിക-അന്തര്‍ദേശീയ കമ്പനികള്‍ക്ക് വിപുലീകരണ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്തു. 40,000ത്തിലേറെ കമ്പനികളാണ് റാകിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. 2025ല്‍ മാത്രം ഏകദേശം 19,000 പുതിയ കമ്പനികളുടെ രജിസ്ട്രേഷന്‍ നടന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2025ല്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളില്‍ 40 ശതമാനം സര്‍വീസ് ലൈസന്‍സുകളാണ്. ആഗോള നിക്ഷേപകരില്‍ 33 ശതമാനവുമായി ഇന്ത്യയാണ് ഒന്നാമത്. പാകിസ്താന്‍, യു.കെ, ഈജിപ്ത്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും മുന്‍നിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.