ദുബൈ: പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ അപകടകരമായ സ്റ്റണ്ടും അതിവേഗ ഡ്രൈവിങും നടത്തിയ വാഹനം ദുബൈ പൊലീസ് പിടിച്ചെടുത്തു. ദുബൈ മറീന പ്രദേശത്ത് നടന്ന സംഭവം ട്രാഫിക് നിയന്ത്രണത്തിനും പൊതുസുരക്ഷക്കും ഭീഷണിയായതായി അധികൃതർ വ്യക്തമാക്കി. ഡ്രൈവിങിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിവേഗത്തിലാണ് പൊലീസ് വാഹനത്തിനെതിരെ നടപടി സ്വീകരിച്ചത്. ‘ശാന്തമായ റോഡുകൾ’ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് സംഭവം കണ്ടെത്തിയതെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടറായ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. താമസ മേഖലകളിലെ ശാന്തതയും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാഫിക് പട്രോൾ സംവിധാനങ്ങൾ വാഹനത്തെ നിരീക്ഷിക്കുന്നതിനിടെ അതിവേഗത്തിൽ സ്റ്റണ്ട് ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇത് മറ്റ് റോഡ് ഉപയോക്താക്കൾക്ക് വലിയ അപകടസാധ്യത സൃഷ്ടിച്ചതോടൊപ്പം ഗതാഗതത്തെയും ബാധിക്കുന്നതായിരുന്നു. വാഹനം പിടിച്ചെടുക്കുകയും ഡ്രൈവറെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഡ്രിഫ്റ്റിങ്, ഷോബോട്ടിങ്, അപ്രതീക്ഷിതമായി ലൈൻ മാറൽ, അതിവേഗ ഡ്രൈവിങ് തുടങ്ങിയ അപകടകരമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ബ്രി. സുവൈദാൻ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് യു.എ.ഇ ട്രാഫിക് നിയമപ്രകാരം കർശനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന റോഡുകളിലും തിരക്കേറിയ പ്രദേശങ്ങളിലും ഫീൽഡ് പട്രോളുകളും സ്മാർട്ട് സർവൈലൻസ് സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. ജനങ്ങൾ ‘പൊലീസ് ഐ’ സേവനം ഉപയോഗിച്ച് അപകടകരമായ ഡ്രൈവിങ് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.