അബൂദബി: അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍ (അഡെക്) നിന്നുള്ള ഉദ്യോഗസ്ഥ സംഘം എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ നേരിട്ടെത്തി പരിശോധന നടത്തി. നേരിട്ടുള്ള സ്‌കൂൾ പഠനത്തിനാണോ വിദൂര പഠന രീതിക്കാണോ വിദ്യാര്‍ഥികള്‍ താല്‍പര്യപ്പെടുന്നതെന്ന് അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. ഉയര്‍ന്ന നിലവാരവും സുരക്ഷയും കാത്തുസൂക്ഷിച്ച് തടസ്സമില്ലാത്ത വിദ്യാഭ്യാസം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. സ്‌കൂളുകളിലെ സൗകര്യങ്ങള്‍, സാങ്കേതിക അടിസ്ഥാന സൗകര്യം, പ്രവര്‍ത്തന സംവിധാനം എന്നിവ പരിശോധിച്ച് ഓരോ സ്ഥാപനത്തിന്‍റെയും പഠന മാതൃക നടപ്പാക്കാനുള്ള കഴിവ് നിര്‍ണയിക്കുകയാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് വരും ദിവസങ്ങളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള അനുമതി നല്‍കും. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി കാമ്പസുകളില്‍ എത്തുന്നതിനുള്ള സന്നദ്ധതക്കുറവ് മനസ്സിലാക്കിയാണ് വകുപ്പിന്‍റെ ഈ നീക്കം. ഈ വിവരം സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ എസ്.എസ്.എസിലൂടെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് പഠനം ആരംഭിക്കുമെന്ന് ഭൂരിഭാഗം സ്‌കൂളുകളും അറിയിച്ചുകഴിഞ്ഞു.
എന്നാൽ, വിദൂര പഠനവും ക്ലാസ് പഠനവും ഒരുമിച്ച് കൊണ്ടുപോകുന്ന ഹൈബ്രിഡ് രീതികൾ പിന്തുടരാനും സ്കൂളുകൾക്ക് അനുമതിയുണ്ട്. ഓണ്‍ലൈന്‍ പനം ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഫോണുകളില്‍ സര്‍വേ ലിങ്ക് ലഭ്യമാക്കുകയും പൂരിപ്പിച്ചു കിട്ടുന്ന ഈ ലിങ്ക് വിലയിരുത്തി സ്‌കൂള്‍ അധികൃതര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാനുമാവും. കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് നിലവില്‍ സ്‌കൂളുകളില്‍ നേരിട്ട് എത്തേണ്ടത്. സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.