അബൂദബിയിൽ പതിച്ച ഡ്രോണുകളുടെ അവശിഷ്ടങ്ങ

ദുബൈ: ഇറാൻ ആക്രമണം തുടങ്ങിയ ശേഷം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്​ ശക്​തമായ പ്രതിരോധ നടപടികൾ സ്വീകരിച്ച്​ യു.എ.ഇ അധികൃതർ. ഇറാനിയൻ ആക്രമണത്തിൽ രാജ്യത്തിന്റെ വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതിനകം 165 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂസ് മിസൈലുകൾ, 541 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 20 ബാലിസ്റ്റിക് മിസൈലുകളാണ്​ തകർത്തത്​. 8 മിസൈലുകൾ കടലിൽ വീണു. കൂടാതെ 2 ക്രൂസ് മിസൈലുകളും 311 ഡ്രോണുകളും തടഞ്ഞുനിർത്തി നശിപ്പിക്കുകയും ചെയ്തു.

അതേസമയം 21 ഡ്രോണുകൾ സിവിൽ കേന്ദ്രങ്ങളിൽ പതിച്ചിട്ടുമുണ്ട്​. ഇതുവരെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണം തകർത്തു​. 13 എണ്ണം കടലിൽ വീണു. 506 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചപ്പോൾ 35 എണ്ണം രാജ്യത്തിനുള്ളിൽ പതിച്ചതായും മന്ത്രാലയം വ്യക്​തമാക്കി. രാജ്യത്തിന്റെ ഭൂപ്രദേശത്തും കടൽപരിധിയിലും ഡ്രോൺ പതിച്ചതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു.

സംഭവങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. അടിയന്തര നടപടിക്രമങ്ങൾ അനുസരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ നടപടിയാണെന്ന് വ്യക്​തമാക്കിയ മന്ത്രാലയം സംഭവങ്ങളിൽ ശക്തമായി അപലപിക്കുകയും ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യു.എ.ഇക്ക് പൂർണ അവകാശമുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. എല്ലാ ഭീഷണികളെയും നേരിടാൻ സജ്ജമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും മന്ത്രാലയം ആവർത്തിച്ചു.

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

അബൂദബി വിമാനത്താവളത്തിൽ ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെ ലക്ഷ്യമിട്ട് എത്തിയ ഒരു ഡ്രോൺ പ്രതിരോധിക്കുന്നതിനിടെ ഉണ്ടായ സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഡ്രോൺ തടഞ്ഞ് വീഴ്ത്തുന്നതിനിടെ ഉണ്ടായ അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിന് കാരണമായത്.

ഏഷ്യൻ സ്വദേശിയായ ഒരാളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണെന്നും അവരുടെ നില നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പൊതുജനങ്ങൾ അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

തുടർവിവരങ്ങൾ ലഭിക്കുന്നതോടെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര പഠനം

അജ്മാന്‍ : പ്രത്യേക സാഹചര്യത്തിൽ മാർച്ച് രണ്ടു മുതൽ നാല് വരെ എമിറേറ്റിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുമെന്ന് അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയം പ്രഖ്യാപിച്ചു. എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവർക്ക് ഈ തീരുമാനം ബാധകമാണ്.

Tags:    
News Summary - Strong, safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 02:29 GMT