ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ സമാപന പരിപാടിയിൽനിന്ന്
ദുബൈ: ജി.സി.സി രാജ്യങ്ങളിലെ കോൺടാക്ട്ലെസ് പേമെന്റുകൾ വർധിച്ചതായി പഠനം. ദുബൈയിൽ സമാപിച്ച മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മെന) ട്രാൻസ്പോർട്ട് കോൺഗ്രസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്തെ സുരക്ഷിത ഉപയോഗം എന്ന നിലയിലാണ് കൂടുതൽ പേർ ഇതിലേക്ക് മാറിയത്. മെട്രോയിലും ബസിലും ഷോപ്പുകളിലുമെല്ലാം ഇത്തരം ഇടപാട് നടത്തുന്നവരുടെ എണ്ണം കുതിച്ചുയർന്നു. സൗദിയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ നടക്കുന്ന ആകെ ഡിജിറ്റൽ പേമന്റുകളിൽ 84 ശതമാനവും കോൺടാക്ട്ലെസാണ്. 92 ശതമാനവുമായി യു.എ.ഇ രണ്ടാം സ്ഥാനത്തും 81 ശതമാനവുമായി കുവൈത്ത് മൂന്നാം സ്ഥാനത്തുമുണ്ട്. ഗതാഗത മേഖലയുടെ വീണ്ടെടുപ്പിന് ഇത്തരം പണം ഇടപാടുകൾ സഹായിച്ചതായി വിലയിരുത്തി.
മൂന്നുദിവസം നീണ്ടുനിന്ന ട്രാൻസ്പോർട്ട് കോൺഗ്രസും പ്രദർശനവും ആയിരക്കണക്കിനാളുകളെ ആകർഷിച്ചു. 19 രാജ്യങ്ങളിലെ 73 വിദഗ്ധർ സംസാരിച്ചു. കോവിഡിന് ശേഷമുള്ള കാലത്തെ ഗതാഗത മേഖലയുടെ ഭാവിയെക്കുറിച്ച് ചർച്ച നടന്നു. സ്മാർട്ട് മൊബിലിറ്റി, ഭാവിനഗരങ്ങൾ, മേഖലയിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു. 17 രാജ്യങ്ങളിലെ 40 സ്ഥാപനങ്ങൾ പ്രദർശനവുമായെത്തി. സമാപന സമ്മേളനത്തിൽ ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ മുഹമ്മദ് അൽതായർ പങ്കെടുത്തു. അടുത്തവർഷം സ്പെയിനിലെ ബാഴ്സലോണയിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട പതാക കൈമാറൽ ചടങ്ങും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.