ദുബൈ: അബൂദബിയിലെ റസ്റ്റാറൻറിലെ പൊറോട്ട അടിക്കുന്ന ജോലിക്കാരനാണ് വടകര മൊകേരി സ്വദേശി വടക്കെപൊയിൽ കേളപ്പെൻറ മകൻ ശശി. കോവിഡ് എത്തിയതു മുതൽ തൊഴിലില്ല, വരുമാനവുമില്ല, 15 മാസമായി വിസയുമില്ല. യു.എ.ഇ സർക്കാർ വിസ പിഴ ഒഴിവാക്കിയെന്ന ആശ്വാസം മാത്രമാണ് കൂട്ടിനുള്ളത്. എന്നാൽ, ആഗസ്റ്റ് 18നകം രാജ്യം വിടുന്നവർക്ക് മാത്രമാണ് പിഴയിൽനിന്ന് ഒഴിവുള്ളത്. ഇതിനകം നാടണയാൻ സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ മറ്റുള്ളവരുടെ കാരുണ്യം തേടി കാത്തിരിക്കുകയാണ് ശശി. വിസ അടിച്ചു നൽകാമെന്ന് പറഞ്ഞ് തൊഴിലുടമ കബളിപ്പിച്ചതോടെയാണ് ശശിയുടെ ജീവിതം ദുരിതത്തിലായത്. വിസ തീരാൻ ഏഴു ദിവസം ബാക്കിയുള്ളപ്പോൾ 2019 മാർച്ച് 19നാണ് ശശി നാട്ടിൽനിന്ന് തിരിച്ചെത്തിയത്. വന്ന ഉടൻ വിസ പുതുക്കാൻ മെഡിക്കൽ പരിശോധന നടത്തി. മെഡിക്കൽ റിസൽട്ടും പാസ്പോർട്ടും സ്പോൺസറെ ഏൽപിച്ചെങ്കിലും ഇതുവരെ വിസ അടിച്ചു നൽകിയില്ല. പാസ്പോർട്ട് എവിടെയാണ് വെച്ചതെന്ന് ഒാർമയില്ലെന്ന് കാരണം പറഞ്ഞ് ദിവസങ്ങളോളം തള്ളി നീക്കി. 30 വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന ശശിയെ ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നു.
സിറയൻ വംശജനായ സ്പോൺസർ അബ്രിയാദ് വിസയടിക്കാൻ തയാറാകാതെ വന്നപ്പോൾ ലേബർ കോടതിയിൽ ശശി പരാതി നൽകിയിരുന്നു. ദീർഘനേരം നിന്നു ജോലി ചെയ്യുന്ന ശശിയുടെ രണ്ടു കാലിലും നീരുവന്ന് നിൽക്കാനും നടക്കാനും വയ്യെന്ന അവസ്ഥയിലെത്തിയതു ബോധ്യപ്പെട്ട ലേബർ കോടതി അബ്രിയാദിനെ വിളിപ്പിച്ച് ശശിയെ ബുദ്ധിമുട്ടിക്കരുതെന്നും വിസയടിച്ചു പ്രശ്നം പരിഹരിക്കാനും നിർദേശിച്ചു. എന്നാൽ, സ്ഥാപനത്തിെൻറ ലൈസൻസ് പുതുക്കിയില്ലെന്ന കാരണം പറഞ്ഞ് വീണ്ടും വിസ നൽകാതെ തുടർന്നു. ഇതിനിടയിൽ അബ്രിയാദ് ഹോട്ടൽ നടത്തിപ്പ് ഒരു മലയാളിയെ ഏൽപിച്ചു. നാട്ടിൽ നിന്നുവന്ന ശേഷം ഇവർക്കൊപ്പമായിരുന്നു ശശിയുടെ ജോലി. പൊറോട്ട അടിക്കുന്നതിന് 1800 ദിർഹം ശമ്പളവുമുണ്ടായിരുന്നു. എന്നാൽ, വിസയില്ലാതെ ജോലി ചെയ്തു വരുന്നതിനിടെ കോവിഡ് വ്യാപനം തുടങ്ങി. ഇതോടെ റസ്റ്റാറൻറ് പൂട്ടി. റസ്റ്റാറൻറ് നടത്തിപ്പുകാർ ഖലീഫ യൂനിവേഴ്സിറ്റിക്കു സമീപത്തെ കെട്ടിടത്തിൽ ഒരുക്കിയ താമസ സൗകര്യത്തിലാണ് താമസം. പലരോടും 500ഉം 600ഉം ഒക്കെ കടം വാങ്ങിയാണ് നാല് മാസം നീണ്ട കോവിഡ് കാലം മുറിക്കുള്ളിൽ തന്നെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഇയാൾ കഴിഞ്ഞത്.
പാസ്പോർട്ട് പിടിച്ചുവെച്ചിരുന്ന സ്പോൺസർ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത് തിരിച്ചുനൽകിയത്. നാട്ടിൽ പോകാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെത്തിയെങ്കിലും എയർ ഇന്ത്യ ഒാഫിസിൽ നിന്ന് ടിക്കറ്റ് എടുക്കാനായിരുന്നു നിർദേശം. വിസയില്ലാത്തതിനാൽ അബൂദബി എമിഗ്രേഷൻ ഓഫിസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് എയർ ഇന്ത്യ ഒാഫിസുകാരും മടക്കി. ഇന്ത്യൻ സ്ഥാനപതി കാര്യാലയം വെൽഫെയർ ഫണ്ടിൽനിന്ന് ടിക്കറ്റ് അനുവദിക്കണമെന്നും ഔട്ട്പാസ് നൽകി നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ശശിയിപ്പോൾ അബൂദബിയിലെ സാമൂഹിക പ്രവർത്തകരെ സമീപിച്ചിരിക്കയാണ്. സാമൂഹിക പ്രവർത്തകൻ വി.ടി.വി. ദാമോദരെൻറ നേതൃത്വത്തിൽ ഇയാൾക്ക് വേണ്ട സഹായം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.
മൊകേരിയിലെ എടവനക്കണ്ടിമീതേൽ വീട്ടിൽ ഭാര്യ ഷൈജക്കും മക്കളായ സാലിക്കും ശരത്തിനുമൊപ്പം കഴിയാനുള്ള സഹായമാണ് അധികൃതരോട് ചോദിക്കുന്നത്. ഇയാൾക്ക് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ഔട്ട്പാസും ശരിയാക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.