ദുബൈ: പിതൃദിനത്തിൽ പിതാക്കന്മാർക്ക് ആദരമർപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ മക്തൂം. 1958 മുതൽ 1990ൽ മരിക്കുന്നത് വരെ ദുബൈ ഭരിച്ചിരുന്ന തന്‍റെ പിതാവ് ശൈഖ് റാശിദ് ബിൻ സയീദ് ആൽ മക്തൂമിന്‍റെ ഗുണഗണങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
‘പിതൃദിനത്തിൽ, നാം അവരുടെ പുണ്യങ്ങളെ ഓർക്കുന്നു. അവരുടെ ജീവിതത്തെയും യാത്രയെയും ഓർക്കുന്നു. അവർ വിതച്ചതാണ് ഇന്ന് നമ്മൾ. അവർ ഉണ്ടാക്കിയതും പടുത്തുയർത്തിയതുമാണ് ഇന്ന് നമ്മൾ. അവർ നമുക്കായി ബാക്കിവെച്ചുപോയതാണ് ഇന്ന് നമ്മൾ. ദൈവം അവരോട് കരുണ കാണിക്കട്ടെ. ഒപ്പമുള്ളവരെ ദൈവം കാത്തുരക്ഷിക്കട്ടെ’ -‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
‘എന്‍റെ പിതാവിന് അപൂർവമായേ ദേഷ്യം വന്നിരുന്നുള്ളൂ. വികാരങ്ങൾക്ക് അദ്ദേഹം അടിപ്പെട്ടിരുന്നില്ല. ദയാലുവായ അദ്ദേഹം വഞ്ചനയെ വെറുത്തു. അന്തസ്സും ദൃഢനിശ്ചയവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പുകഴ്ത്തലുകളിലോ കൈയടികളിലോ വീണുപോയില്ല. ആരുടെയും മുഖസ്തുതിയിൽ അദ്ദേഹം വഞ്ചിതനായതുമില്ല’ -പിതാവിന്‍റെ സവിശേഷമായ വ്യക്തിത്വത്തെക്കുറിച്ച് ഓർമിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.
ശൈഖ് മുഹമ്മദിന്‍റെ നേതൃത്വപാടവത്തെ രൂപപ്പെടുത്താൻ സഹായിച്ച മൂല്യങ്ങളെയാണ് ഈ വാക്കുകൾ അടിവരയിടുന്നത്. കുടുംബജീവിതത്തിലും സമൂഹത്തിലും പിതാക്കന്മാരുടെയും പിതൃതുല്യരുടെയും പങ്കിനെ അംഗീകരിച്ചുകൊണ്ട് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്‍റെ അനുസ്മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.