ഷാർജ: ഡ്രൈവർ കാറിൽ നിന്നിറക്കാൻ മറന്ന ഏഴു വയസുകാരൻ ദാരുണമായി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ് ശ്വാസംമുട്ടി മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അൽ ശബ പ്രദേശത്തെ സംഭവം സംബന്ധിച്ച് പൊലീസിൽ അറിയിപ്പ് ലഭിച്ചത്. സ്കൂളിന് പുറത്ത് പാർക്ക് ചെയ്ത കാറിലാണ് കുട്ടിയുണ്ടായിരുന്നത്. രാവിലെ സ്കൂളിലെത്തിയ കാറിൽ നിന്ന് മറ്റുള്ളവരെല്ലാം ഇറങ്ങിയപ്പോൾ കുട്ടിയെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. കുട്ടിയെ വൈകുന്നേരം കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കൾ കുട്ടിയെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക് കരാർ നൽകുകയായിരുന്നു. കുട്ടിയുടെ പിതാവ് ഡ്രൈവറെ മരണത്തിന് ഉത്തരവാദിയായി ആരോപിക്കാൻ സന്നദ്ധമാകാത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർമാരുടെ വാഹനത്തിൽ കുട്ടികളെ അയക്കുന്നതിന്‍റെ അപകടം തിരിച്ചറിയണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കുട്ടികളെ കാറിൽ ഒറ്റപ്പെടുത്തുന്നത് സംബന്ധിച്ച് അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.