ദുബൈ: ലോകത്തിന്റെ ഏത് കോണിലെയും വേദനകൾക്ക് കാരുണ്യത്തിന്റെ ചിറകുവിരിക്കുന്ന ദുബൈയുടെ വലിയ മനസ് വീണ്ടും അടയാളപ്പെടുത്തപ്പെടുന്നു. അപൂർവ അസ്ഥിരോഗം ബാധിച്ച് ദുരിതത്തിലായ പാകിസ്താനി കുരുന്നിനും കുടുംബത്തിനും ക്ലിനിക്കൽ ട്രയലിനായി അതിവേഗം വിസയൊരുക്കിയാണ് ദുബൈ ജി.ഡി.ആർ.എഫ്.എ മാതൃകയായത്. നിയമങ്ങളുടെയും ചുവപ്പുനാടകളുടെയും നൂലാമാലകളിൽ കുടുങ്ങി കുട്ടിയുടെ ചികിത്സ വൈകരുതെന്നതിനാൽ, ക്ലിനിക്കൽ ട്രയലിനായി ദുബൈയിലെത്താൻ അതിവേഗത്തിലാണ് വിസ നടപടികൾ പൂർത്തിയാക്കിയത്.
അധികൃതരുടെ വലിയ സ്നേഹത്തിന് മെഡിക്കൽ ലോകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനായി അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പ്രമുഖ വിദഗ്ധനും ക്ലിനിക്കൽ ഗവേഷകനുമായ പ്രൊഫ. മുഹമ്മദ് സുൽഫിക്കറും സംഘവും ദുബൈ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്തെത്തി. മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർറി അദ്ദേഹത്ത ഊഷ്മളമായി സ്വീകരിച്ചു. ഒരു കുരുന്നിന് മികച്ച ചികിത്സ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ കാണിച്ച വലിയ മനസ്സിനും പിന്തുണക്കും അദ്ദേഹം അവരോട് നന്ദി പറഞ്ഞു.
കുട്ടികളിൽ കാണപ്പെടുന്ന അതിതീവ്രവും അപൂർവവുമായ അസ്ഥിരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനായി അൽ ജലീല ആശുപത്രി നടത്തുന്ന പോരാട്ടങ്ങൾക്ക് ഇത്തരം പിന്തുണകൾ നൽകുന്ന ഊർജം വലുതാണെന്ന് പ്രൊഫസർ മുഹമ്മദ് സുൽഫിക്കർ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ അകമഴിഞ്ഞ പിന്തുണ മെഡിക്കൽ ഗവേഷണങ്ങൾക്ക് വലിയ വേഗതയാണ് നൽകുന്നത്. അപൂർവ രോഗങ്ങളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ക്ലിനിക്കൽ ട്രയലുകൾക്ക് യു.എ.ഇ നൽകുന്ന പിന്തുണ ലോകത്തിന് തന്നെ വലിയ മാതൃകയാണ്. ഇതിലൂടെ മെഡിക്കൽ റിസർച്ച് രംഗത്ത് ലോകത്തിന്റെ മുൻനിരയിലേക്ക് ദുബൈ ചുവടുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.