ഷാര്‍ജ: അജ്ഞതയില്‍ നിന്നും അറിവുകേടില്‍ നിന്നുമാണ് തന്നിലെ എഴുത്തുകാരന്‍ ഉണ്ടായതെന്ന് സാഹിത്യകാരന്‍ സേതു. സേതു എഴുത്തിന്‍െറ അമ്പതു വര്‍ഷത്തിലൂടെ കടന്നുപോകുന്ന വേളയില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍്റെ സഹകരണത്തോടെ അക്ഷരക്കൂട്ടം സംഘടിപ്പിച്ച ‘കാലദേശങ്ങള്‍ക്കിടയില്‍ സേതു’ എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് എന്തെന്നറിയാതെ ബാങ്കിങ് രംഗത്തും സാഹിത്യം പഠിക്കാതെ സാഹിത്യ രംഗത്തും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ബിരുദം വരെ മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തില്‍ പഠനം പൂര്‍ത്തിയാക്കിയ തനിക്ക് ഗ്രാമീണ വായനശാലയാണ് എഴുത്തിലേക്കും അറിവിലേക്കും വഴിവിളക്കായത്.പാഠപുസ്തകങ്ങളല്ല, ലൈബ്രറി പുസ്തകങ്ങള്‍ വായിക്കണമെന്നായിരുന്നു അമ്മയുടെ ഉപദേശം. അതുകൊണ്ട് ക്ളാസിക്കുകള്‍ വായിക്കാന്‍ സാധിച്ചു.
എഴുത്തില്‍ 50 വര്‍ഷം ജീവിക്കുകയെന്നതുതന്നെ വലിയ കാര്യമാണ്. ഞാനെഴുതിയത് എന്‍്റെ കാലശേഷം കത്തിച്ചുകളയുകയോ വായിക്കുകയോ ചെയ്യാം. എഴുതിക്കഴിഞ്ഞാല്‍ അത് വായനക്കാരുടെ സ്വത്താണ്.
്എഴുത്തുകാരന് സ്വയം നവീകരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും സാധിക്കണം. അപ്പോഴാണ് എഴുത്ത് വിജയിക്കുന്നത്. താന്‍ സാമ്പത്തിക വിദഗ്ദനൊന്നുമല്ല. ഓരോ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി ചില ജോലികള്‍ നിര്‍വഹിക്കേണ്ടിവന്നുവെന്നുമാത്രം. ബാങ്ക് ചെയര്‍മാന്‍ ആകുന്നതിനേക്കാള്‍ വിഷമം പിടിച്ചതാണ് ഒരെഴുത്തുകാരനാവുകയെന്നത്.
മലയാള സാഹിത്യകാരന്മാര്‍ ലോകോത്തര നിലവാരത്തിലുള്ളവരാണ്. വൈക്കം മുഹമ്മദ് ബഷീറിനെ
വായനക്കാര്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെ വേണ്ടത്ര പഠിക്കാന്‍ ശ്രമിക്കുന്നില്ല-സേതു പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ മോഡറേറ്റര്‍ ആയിരുന്നു. ശിവപ്രസാദ്, ഇസ്മായില്‍ മേലടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.