യു.എൻ രക്ഷാസമിതിയിലെ ചർച്ച
ദുബൈ: ഇറാന്റെ അന്യായമായ ആക്രമണങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥക്കെതിരായ ഭീഷണികളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സഹകരണ ചട്ടക്കൂട് രൂപപ്പെടുത്തുന്ന പ്രമേയം പാസാക്കുന്നതിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതി പരാജയപ്പെട്ടതിൽ ഖേദം രേഖപ്പെടുത്തി യു.എ.ഇ.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി മുന്നോട്ടുവെച്ച പ്രമേയമാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി തള്ളിയത്.
ആഗോള വ്യാപാരത്തിന്റെ പ്രധാന വഴികളിലൊന്നായ ഈ കടലിടുക്ക് അടക്കാനുള്ള അധികാരം ഒരു രാജ്യത്തിനും ഉണ്ടായിരിക്കരുതെന്നും, അത് ലോകത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലേക്ക് നയിക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.
രക്ഷാസമിതി നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടത് പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ കുറക്കുന്നില്ലെന്നും, വിഷയത്തിൽ യു.എ.ഇയുടെ നിലപാട് ശക്തമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
രക്ഷാ സമിതിയിലെ നേതൃപരമായ പങ്കിനും നയതന്ത്ര ശ്രമങ്ങൾക്കും ബഹ്റൈനെ യു.എ.ഇ അഭിനന്ദിച്ചു. ഹുർമുസ് കടലിടുക്കിൽ സുരക്ഷയും സ്വതന്ത്ര ഗതാഗതവും ഉറപ്പാക്കുന്നതിനും ആഗോള വ്യാപാരം പുനഃസ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും യു.എ.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.