വീടിനുമുന്നിൽ സ്കൂൾ ബസ് കാത്തുനിൽക്കുക ഒരുമിനിറ്റ് മാത്രം; യു.എ.ഇയിലെ സ്‌കൂൾ ബസ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നു
ദുബൈ: യു.എ.ഇയിലെ സ്‌കൂൾ ബസ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നു. 2026-2027 അധ്യയന വർഷത്തിന്‍റെ രണ്ടാം ആഴ്ചയുടെ തുടക്കത്തിൽ, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 11 നിർബന്ധിത നിയമങ്ങളടങ്ങിയ പുതിയ മാർഗനിർദേശങ്ങൾ പൊതു-സ്വകാര്യ സ്കൂളുകൾ പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ബസ് ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് സ്കൂൾ അധികൃതർ സർക്കുലറിലൂടെ ഈ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം വിദ്യാർഥികളുടെ വീടുകൾക്ക് മുന്നിൽ ബസ് പരമാവധി ഒരു മിനിറ്റ് മാത്രമേ കാത്തുനിൽക്കൂ. യാത്രയിലെ കാലതാമസം ഒഴിവാക്കാൻ ബസ് എത്തുന്നതിന് മുമ്പുതന്നെ കുട്ടികളെ തയാറാക്കി നിർത്താൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറിയ കുട്ടികളെ രാവിലെ ബസിൽ കയറ്റിവിടാനും വൈകുന്നേരം തിരികെ സ്വീകരിക്കാനും രക്ഷിതാക്കളോ സ്കൂളിൽ രജിസ്റ്റർ ചെയ്ത അംഗീകൃത പ്രതിനിധികളോ നിർബന്ധമായും ഉണ്ടായിരിക്കണം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്ഥലങ്ങളിൽനിന്ന് മാത്രമേ കുട്ടികളെ കയറ്റാനും ഇറക്കാനും അനുവാദമുള്ളൂ.
സ്കൂളിൽനിന്ന് കാൽനടയായുള്ള യാത്രയും വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത അപരിചിതർക്കൊപ്പം കുട്ടികളെ വിടുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. ക്ലാസ് സമയം കഴിഞ്ഞാലുടൻ വിദ്യാർഥികൾ വൈകാതെ ബസുകളിലേക്ക് പോകണം. സ്കൂൾ കോമ്പൗണ്ടിലോ ഇടനാഴികളിലോ തങ്ങിനിൽക്കാൻ പാടില്ല. കൂടാതെ, യാത്രാ ക്രമീകരണങ്ങളിൽ മാറ്റമുണ്ടെങ്കിൽ സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പുതന്നെ അധികൃതരെ അറിയിച്ച് അനുമതി വാങ്ങണം.
യാത്രയിലുടനീളം വിദ്യാർഥികൾ സീറ്റ് ബെൽറ്റ് ധരിക്കുകയും സീറ്റുകളിൽ തന്നെ ഇരിക്കുകയും വേണം. ബസ് ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പൊള്ളലേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബസിനുള്ളിൽ ചൂടുള്ള പാനീയങ്ങൾ കരുതുന്നതിന് വിലക്കുണ്ട്. ട്രാൻസ്പോർട്ട് ജീവനക്കാരുമായി രക്ഷിതാക്കൾ സ്വകാര്യ ധാരണകളിൽ ഏർപ്പെടരുതെന്നും പരാതികളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ നേരിട്ട് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.