ഷാർജ: യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനവും കുതിച്ചു മുന്നേറുന്ന സാമ്പത്തിക കേന്ദ്രവുമായ ഷാർജയിൽ നിങ്ങൾക്ക് വ്യവസായം ആരംഭിക്കാനുണ്ടോ, നിക്ഷേപം സംബന്ധിച്ച് സംശയങ്ങളുണ്ടോ^ ഇനി അതിനായി പല പല ഒാഫീസുകൾ കയറി ഇറങ്ങേണ്ടതില്ല.
നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെത്തിക്കുന്ന പദ്ധതിക്ക് ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻറ് ഡെവലപ്മെൻറ് അതോറിറ്റി (ശുറൂഖ്) തുടക്കമിട്ടു കഴിഞ്ഞു. പ്രമുഖ വിവര സാങ്കേതിക കമ്പനിയായ ഇൻജാസത്തുമായി ചേർന്നാണ് ‘ഷാർജ ഇൻവെസ്റ്റേർസ് സർവീസസ് സെൻറർ ഒരുക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ സുതാര്യവും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇത് സംബന്ധിച്ച ധാരണപത്രം ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലും ഇൻജാസത്ത് ബോർഡ് ചെയർമാൻ ഖാമിസ് ബിൻ സലിം അൽ സുവൈദിയും ഒപ്പുവെച്ചു. ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാണ് കേന്ദ്രത്തിെൻറ പ്രവർത്തനം. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും.
വിവിധ നിക്ഷേപ അനുമതി പത്രങ്ങൾ, രേഖകളുടെ പുതുക്കൽ തുടങ്ങിയ നടപടിക്രമങ്ങളും കൂടുതൽ സുതാര്യവും വേഗത്തിലുമാവും.
ഇതോടൊപ്പം നിക്ഷേപ സാധ്യതകളെക്കുറിച്ചും ആവശ്യമുള്ള രേഖകളെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാവുമെന്ന് ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർകാൽ പറഞ്ഞു.
ഷാർജയുടെ നിക്ഷേപസാധ്യതകളെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തി, എമിറേറ്റിന്റെ വളർച്ചയുടെ ആക്കം കൂട്ടാൻ സർവ്വസന്നദ്ധമായി പ്രവർത്തിക്കുന്ന ശുറൂഖിനൊപ്പം ചേർന്ന് ഒരുദ്യമത്തിൽ പങ്കാളിയാവുന്നതിൽ അഭിമാനമുണ്ടെന്ന് ഇൻജാസത്ത് ബോർഡ് ചെയർമാൻ ഖമീസ് ബിൻ സലിം അൽ സുവൈദി പ്രതികരിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങളും സേവന അന്തരീക്ഷവും പ്രതിനിധികളുമാവും സേവനകേന്ദ്രത്തിൽ സഹായിക്കാനുണ്ടാവുകയെന്നു ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഒ ജുമാ അൽ മുഷറഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.