ദുബൈ: ആത്മീയത ചോർന്നുപോയ മതങ്ങളും ആദർശവ്യതിയാനം വന്ന രാഷ്ട്രീയവും ചേർന്ന് മനുഷ്യമനസ്സുകളിലെ സ്നേഹവും കാരുണ്യവും വറ്റിച്ചു കളയുകയും വെറുപ്പിെൻറ യുദ്ധവീര്യം വളർത്തുകയും ചെയ്യുന്നതാണ് വർത്തമാനകാല സമൂഹത്തിെൻറ വിപര്യയമെന്ന് കവി കെ.സച്ചിദാനന്ദൻ പ്രസ്താവിച്ചു. എതിർശബ്ദങ്ങളെ ഉന്മൂലനം ചെയ്യുവാൻ യാതൊരു മടിയുമില്ലാത്ത വിധം അധികാരകേന്ദ്രങ്ങളും സംഘടിത ശക്തികളും ക്രിമിനൽവത്കരിക്കപ്പെടുമ്പോൾ പീഡിത സമൂഹത്തിെൻറ നാവായും വാളായും നിൽക്കുവാനുള്ള പ്രതിരോധദൗത്യം സാമൂഹ്യ സാഹിത്യ സാംസ്കാരിക പ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്കാര സമർപ്പണ സംഗമത്തിൽ ‘സാഹിത്യവും പ്രതിരോധവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുദ്ധങ്ങൾ ഏറ്റവും വലിയ വിപണിവഴികൾ തുറക്കുമ്പോൾ അതിലേക്ക് സമൂഹങ്ങളെയും ദേശങ്ങളെയും കൊണ്ടുചെന്നെത്തിക്കുവാൻ പാകത്തിൽ പല നേതാക്കളും കോർപ്പറേറ്റ് ശക്തികളും ഇടപെടുന്നത് നമ്മൾ ജാഗ്രതയോടെ കാണേണ്ടതുണ്ട്. സച്ചിദാനന്ദൻ പറഞ്ഞു. ഭാരതീയ സാഹിത്യ മണ്ഡലത്തിലെ അതിവിശിഷ്ട വ്യക്തിത്വ പുരസ്കാരം സച്ചിദാനന്ദനും അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവി ഖാലിദ് അൽ ദൻഹാനിക്കും സമർപ്പിച്ചു. ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ പുരസ്കാരങ്ങൾ സമ്മാനിച്ചു.
രമണി വേണുഗോപാൽ (നോവൽ), വെള്ളിയോടൻ (ചെറുകഥ), ഷാജി ഹനീഫ് (കവിത), താഹിർ ഇസ്മയിൽ ചങ്ങരംകുളം (ലേഖനം), ഇസ്മയിൽ മേലടി, കെ.എം.അബ്ബാസ്, കാസിം മുഹമ്മദ് ഉടുമ്പന്തല, സാദിഖ് കാവിൽ, പുന്നയൂർക്കുളം സൈനുദ്ദീൻ, റഫീഖ് മേമുണ്ട എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വിനോദ് നമ്പ്യാർ, ഇറാം ഗ്രൂപ്പ് ഡയറക്ടർ കെ.പി.രാജേന്ദ്രൻ ,ഡോ: ഖലീൽ ചൊവ്വ, ഡോ: വി.എ.ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു.
ചിരന്തന ജനറൽ സിക്രട്ടറി ഫിറോസ് തമന്ന സ്വാഗതവും ട്രഷറർ ടി.പി.അശറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.