ദുബൈ: ദുബൈ വിമാനത്താവളം റൺവേ അറ്റകുറ്റപ്പണിക്കായി ഭാഗികമായി അടക്കുന്ന പശ്ചാത്തലത്തിൽ 1000 വിമാനങ്ങൾ ജബൽ അലിയിലെ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. മേയ് ഒമ്പത് മുതൽ ജൂൺ 22വരെ 45 ദിവസത്തേക്കാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയുടെ ഒരുഭാഗം അടക്കുന്നത്. യാത്രചെയ്യുന്നവർ അവസാനനിമിഷം തങ്ങളുടെ വിമാനം ഏത് വിമാനത്താവളത്തിൽനിന്ന്, ഏത് ടെർമിനൽനിന്നാണ് പുറപ്പെടുന്നതെന്ന് ഉറപ്പുവരുത്തിവേണം യാത്ര പുറപ്പെടാനെന്നും അധികൃതർ അറിയിച്ചു.
പെരുന്നാൾ അവധിയുടെ തിരക്കിന് ശേഷമായിരിക്കും റൺവേ അടക്കുക. യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി മക്തൂം വിമാനത്താവളത്തിനുണ്ടെന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗിഫിത്സ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങൾക്ക് മുഖ്യം. അതിനാൽ, റൺവേയുടെ സുരക്ഷ മുഖ്യമാണ്. ഓരോ ദിവസവും റൺവേ പരിശോധിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. അതിന് ശേഷമായിരിക്കും വിമാനങ്ങൾക്കായി തുറന്നുകൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് ശേഷമാണ് ദുബൈ വിമാനത്താവളത്തിലെ റൺവേ ഇത്ര വ്യാപകമായ അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കുന്നത്. റൺവേ അടക്കുന്നതിനാൽ വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചില സർവിസുകൾ ഷാർജ വിമാനത്താവളത്തിലേക്കും മാറ്റാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് എടുത്ത യാത്രക്കാർ സമയവും പുറപ്പെടുന്ന വിമാനത്താവളവും ഉറപ്പുവരുത്തണം. നിലവിൽ ടിക്കറ്റെടുത്തവരും ഷെഡ്യൂളുകൾ പുനഃപരിശോധിക്കണം. മറ്റു വിമാനത്താവളത്തിലേക്ക് സർവിസ് മാറ്റിയിട്ടുണ്ടെങ്കിൽ എയർലൈനുകളുമായി ബന്ധപ്പെട്ട് ടിക്കറ്റ് മാറ്റുകയും ചെയ്യണം. സർവിസുകളുടെ മാറ്റം അതത് വിമാനക്കമ്പനികൾ ടിക്കറ്റ് എടുത്ത യാത്രക്കാരെ എസ്.എം.എസ് മുഖേനയോ ഇ-മെയിൽ മുഖേനയോ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെ നേരെ വിമാനത്താവളത്തിൽ എത്തുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.