ദുബൈ: ഷാർജയിൽ എട്ടുവയസ്സുകാരൻ ഇന്ത്യൻ ബാലന്റെ ജീവൻ രക്ഷിക്കാൻ 25 കോടി ഇന്ത്യൻ രൂപ വില വരുന്ന അത്യപൂർവ മരുന്നിന് പണം കണ്ടെത്താൻ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ യു.എ.ഇ അധികൃതർ അനുമതി നൽകി. അപൂർവമായാണ് പ്രവാസികൾക്ക് ഇത്തരമൊരു ധനസമാഹരണത്തിന് യു.എ.ഇയിൽ അനുമതി ലഭിക്കുന്നത്.
ഡ്യൂഷൻ മസ്കുലാർ ഡിസ്ട്രോഫി (ഡി.എം.ഡി) എന്ന അപൂർവ ജനിതകരോഗം പിടിപെട്ട സയാന് രോഗം ഭേദമാക്കാനായി ഡോക്ടർമാർ നിർദേശിച്ച ‘എലെവിഡിസ്' ജീൻ തെറപ്പി ചികിത്സക്കായി 10.65 മില്യൺ ദിർഹം ആണ് ചെലവ് വരുന്നത്. മകന്റെ മരുന്നിന് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനേക്കാൾ ഭീമമായ തുക കണ്ടെത്താൻ ഇക്കാലമത്രയും പാടുപെടുകയായിരുന്നു ഈ മാതാപിതാക്കൾ. സയാന്റെ മരുന്നിന് വേണ്ടി വരുന്ന തുക കുട്ടികൾക്കായുള്ള ദുബൈയിലെ അൽജലീല ഫൗണ്ടേഷൻ വഴി പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കാനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
ദുബൈ അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരാണ് സയാന് എത്രയും വേഗം ജീൻ തെറാപ്പി ചെയ്യണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഈ കാമ്പെയിനിലേക്ക് വരുന്ന എല്ലാ സംഭാവനകളും പൂർണമായും അൽ ജലീല ഫൗണ്ടേഷൻ വഴി സയാന്റെ ചികിത്സക്ക് മാത്രമായിരിക്കും വിനിയോഗിക്കുക.
പ്രായം കൂടുംതോറും പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന മാരക രോഗത്തിൽനിന്ന് പ്രിയമകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രവാസ ലോകവും ആഗോള മലയാളി സമൂഹവും കൈകോർക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളായ ജഅ്ഫറും ജാസ്മിനും. തമിഴ്നാട്ടുകാരായ ഇവർ ഒരു വർഷമായി മകന്റെ ജീവനായി വലിയ പോരാട്ടത്തിലാണ്.
സയാന്റെ ജീവൻ രക്ഷിക്കാനള്ള ശ്രമങ്ങൾക്ക് പിന്തുണതേടി ഇവർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളേയും കെ.എം.സി.സി. നേതാക്കളെയും സന്ദർശിച്ചിരുന്നു. ധനസമാഹരണത്തിന് നിയമപരമായി അനുമതി ലഭിച്ച പശ്ചാത്തലത്തിൽ യു.എ.ഇയിലെ മലയാളി സമൂഹത്തിന്റെ കൂടി പിന്തുണയിൽ സയാന്റെ ജീവൻ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
സയാനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൽ ജലീല ഫൗണ്ടേഷന്റെ ദുബൈ ഇസ്ലാമിക് ബാങ്കിലെ 001520087156301 നമ്പർ അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടത്. കുട്ടിയുടെ ചികിത്സാ രേഖകളും ഫൗണ്ടേഷന്റെ അനുമതി പത്രവും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളും കുടുംബം കാമ്പയിന്‍റെ ഭാഗമായി പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.