ദുബൈ: ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഈ വർഷം തുടക്കം മുതൽ പ്രധാനപ്പെട്ട എല്ലാ എമിറേറ്റുകളും പ്രോപ്പർട്ടി വിൽപനയിൽ വലിയ വളർച്ചയാണ് കൈവരിച്ചത്. ദുബൈ, അബൂദബി എമിറേറ്റുകളാണ് ഇതിൽ മുന്നിൽ. ദുബൈ, അബൂദബി, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നിന്നുള്ള ഡാറ്റകൾ അനുസരിച്ച് ആദ്യ പാദവർഷത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. നിക്ഷേപകരുടെ വലിയ പങ്കാളിത്തമാണ് ഇടപാട് വർധനവിന് പിന്തുണയേകിയത്. ഇടപാടുകളിലും നിക്ഷേപ പ്രവർത്തനങ്ങളിലും ഒരുപോലെ കാരുത്തുകാട്ടിയത് ദുബൈ എമിറേറ്റാണ്. ദുബൈ ലാൻഡ് ഡിപാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ആദ്യ പാദവർഷത്തിൽ 7,18,160 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദുബൈയിൽ നടന്നത്. ഇതിൽ 60,303 എണ്ണം വിൽപന ഇടപാടുകളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറു ശതമാനമാണ് വർധന. മൊത്തം ഇടപാടുകളുടെ മൂല്യം 252 ശതകോടി ദിർഹം വരും. വർഷം തോറും 31 ശതമാനത്തിന്‍റെ വർധനവാണ് ഈ രംഗത്ത് രേഖപ്പെടുത്തുന്നത്. ദുബൈയിലെ നിക്ഷേപ പ്രവർത്തനങ്ങളും ശക്തിപ്രാപിച്ചിട്ടുണ്ട്. 57,744 നിക്ഷേപങ്ങളാണ് ആദ്യ മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത്. മൊത്തം മൂല്യം 173 ശതകോടി ദിർഹം വരും. അതായത് ഏഴ് ശതമാനത്തിന്‍റെ വർധനവാണ് ഈ രംഗത്തുണ്ടായത്. വിപണിയിൽ നിക്ഷേപകരുടെ എണ്ണം എട്ട് ശതമാനം വർധിച്ച് 48,448 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 29,312 പേർ പുതിയ നിക്ഷേപകരാണ്. 2025ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 14 ശതമാനമാണ് വർധന.
അബൂദബിയിൽ 66 ശതകോടി ദിർഹമിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഈ വർഷം ആദ്യ പാദത്തിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നത് 25.31 ശതകോടി ദിർഹമിന്‍റെ ഇടപാടുകളാണ്. കഴിഞ്ഞ വർഷത്തെ 6,896 ഇടപാടുകളിൽ നിന്ന് ഈ വർഷം 13,518 ഇടപാടുകളായി വർധിച്ചതായും അബൂദബി റിയൽ എസ്റ്റേറ്റ് സെന്‍ററിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40.7 ശതമാനത്തിന്‍റെ വർധവുമായി 18.5 ശതകോടി ദിർഹമിന്‍റെ ഇടപാടാണ് നടന്നത്. കഴിഞ്ഞ വർഷം മൂല്യം 13.2 ശതകോടി ദിർഹമായിരുന്നു. അജ്മാനിൽ 3,890 ഇടപാടുകളിലായി 6.22 ശതകോടി ദിർഹമിന്‍റെ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.