മസ്കത്ത്: കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഖുറിയാത്തിലുണ്ടായ വാദിയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് ആറുപേരെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. വാദിയില്‍ വാഹനം ഒലിച്ചുപോവുകയായിരുന്നു.
ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും അറിയിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി രാജ്യത്തിന്‍െറ പല ഭാഗത്തും കനത്ത മഴയും വാദിയുമുണ്ടായിരുന്നു. റുസ്താഖ്, മുസന്ന തുടങ്ങിയയിടങ്ങളിലാണ് വാദിയുണ്ടായത്.
എന്നാല്‍, കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച അര്‍ധരാത്രി റൂവി അടക്കമുള്ള മേഖലകളില്‍ ഇടത്തരം മഴ പെയ്തിരുന്നു. റുസ്താഖ്, ബര്‍ക, സീബ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. പല ഭാഗങ്ങളിലും ഉച്ച മുതല്‍തന്നെ ചാറ്റല്‍മഴയും ശക്തമായ പൊടിക്കാറ്റുമുണ്ടായിരുന്നു. പല ഭാഗത്തും മഴയുണ്ടായത് മസ്കത്ത് ഫെസ്റ്റിവല്‍ വേദികളില്‍ തിരക്ക് കുറയാന്‍ കാരണമായി. വാരാന്ത്യ അവധി ദിവസമായതിനാല്‍ നിരവധി കുടുംബങ്ങളും മറ്റും മസ്കത്ത് ഫെസ്റ്റിവല്‍ വേദികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ചില ഭാഗങ്ങളില്‍ മഴയും കാറ്റും കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു. തങ്ങള്‍ മസ്കത്ത് ഫെസ്റ്റിവല്‍ വേദിയായ നസീം ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടിരുന്നെന്നും എന്നാല്‍ ശക്തമായ മഴ കാരണം പരിപാടി ഒഴിവാക്കുകയായിരുന്നുവെന്നും റുസ്താഖില്‍നിന്നുള്ള മലയാളി കുടുംബം പറയുന്നു.
തങ്ങളുടെ പരിചയത്തിലുള്ള മറ്റു ചില കുടുംബങ്ങളും പരിപാടി ഒഴിവാക്കിയിരുന്നു.
ഇനി അടുത്ത വെള്ളിയാഴ്ചയായിരിക്കും ഫെസ്റ്റിവല്‍ വേദിയിലേക്ക് പോവുകയെന്നും ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.