ദുബൈ: ദുബൈ സെൻറ് തോമസ് കത്തീഡ്രൽ ഇടവക പെരുന്നാളും പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് അനുമോദന സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ ബാവ ഇടവകയിലെ മുതിർന്ന അംഗങ്ങളുമായും മലങ്കര അസോസിയേഷൻ, ഡൽഹി അസംബ്ലി, ആധ്യാത്മിക സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടർന്ന് തിരുമേനിക്ക് സ്ലൈഹിക സ്വീകരണം, വചന ശുശ്രൂഷ, പെരുന്നാൾ വാഴ്വ്, സ്നേഹവിരുന്ന് എന്നിവയുണ്ടായിരിക്കും.
ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാന കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പെരുന്നാൾ കൊടിയിറക്കത്തിനു ശേഷം ഇടവകയിലെ അംഗങ്ങളുമായി തിരുമേനി കൂടിക്കാഴ്ച നടത്തും.
വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ഇന്ത്യൻ കോൺസുൽ ജനറൽ അമൻപുരി, മാർത്തോമാ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാർ ബെർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ടൂറിസം ഡയറക്ടർ മൈത്ത അൽ സുവൈദി, കെ.എം.സി.സി യു.എ.ഇ സെക്രട്ടറി അൻവർ നഹ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വികാരി ഫാദർ ബിനീഷ് ബാബു, അസി. വികാരി സിബു തോമസ്, ട്രസ്റ്റി ഷാജി കൊച്ചുകുട്ടി, സെക്രട്ടറി ബിജു സി. ജോൺ, ജോയൻറ് ട്രസ്റ്റി സജി ഡേവിഡ്, ജോയൻറ് സെക്രട്ടറി ബിനിൽ എം. സ്കറിയ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.