ദുബൈ: എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കുന്നത് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ ‘എം’, ‘എം.പി’ സൂചനബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ദുബൈയിലെ പാർക്കിങ് നിയന്ത്രണ കമ്പനിയായ ‘പാർക്കിനാ’ണ് 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുക. അതേസമയം നമസ്കാരത്തിന്റെ ഒരു മണിക്കൂർ സമയം പാർക്കിങ് സൗജന്യമായിരിക്കും. പള്ളികൾക്ക് സമീപം പാർക്കിങ് കൂടുതൽ കാര്യക്ഷമവും അച്ചടക്കപൂർണവുമാകാൻ സംവിധാനം സഹായിക്കും.
പാർക്കിങ് സ്ഥലങ്ങളുടെ ദുരുപയോഗം കുറക്കുന്നതിനൊപ്പം പള്ളികളിലെത്തുന്നവർക്ക് ആവശ്യമായ സമയങ്ങളിൽ സൗകര്യം ലഭിക്കുകയും ചെയ്യും. പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും(ഐ.എ.സി.എ.ഡി) പദ്ധതി സംബന്ധിച്ച സഹകരണ കരാറിൽ നേരത്തെ ഒപ്പുവെച്ചിരുന്നു. എമിറേറ്റിലെ പള്ളികളുടെയും ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള വകുപ്പാണ് ഐ.എ.സി.എ.ഡി.
പദ്ധതിയുടെ ഭാഗമായി പാർക്കിങ് സ്ഥലങ്ങൾ രണ്ട് സോണുകളായി തിരിച്ചത്. 41സ്ഥലങ്ങൾ സോൺ എം(സ്റ്റാന്റേഡ്), 18 സ്ഥലങ്ങൾ സോൺ എം.പി(പ്രീമിയം) യും ആയിരിക്കും. എല്ലാ സ്ഥലങ്ങളിലും നമസ്കാര സമയത്തൊഴികെ എല്ലാദിവസവും 24മണിക്കൂറും പാർക്കിങ്ങിന് നിരക്ക് ഈടാക്കും. സോൺ എം(സ്റ്റാന്റേഡ്) മേഖലയിൽ അരമണിക്കൂറിന് രണ്ട് ദിർഹമും മണിക്കൂറിന് നാല് ദിർഹമുമാണ് നിരക്ക്. അതേസമയം സോൺ എം.പി(പ്രീമിയം) മേഖലയിൽ അരമണിക്കൂറിന് തിരക്കേറിയ സമയങ്ങളിൽ മൂന്ന് ദിർഹമും അല്ലാത്ത സമയങ്ങളിൽ രണ്ട് ദിർഹമുമാണ് നിരക്ക്. മണിക്കൂറിന് ഇവിടെ തിരക്കുള്ള സമയങ്ങളിൽ ആറ് ദിർഹമും അല്ലാത്തപ്പോൾ നാലു ദിർഹമും നൽകണം.സാധാരണ സോണുകളിൽ രാവിലെ എട്ടു മുതൽ 10വരെയും വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെയുമാണ് തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്നത്. ഭാവിയിൽ ഐ.എ.സി.എ.ഡിയുടെ കീഴിലുള്ള കൂടുതൽ പള്ളികളിലേക്കും സംരംഭം വിപുലീകരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.