എജുക്കേറ്റർ അവാർഡ് ടിക്ടോക്ക് അവതാരകൻ മാറ്റ് ഗ്രീനിന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
ബിൻ മുഹമ്മദ് ബിൻ റാശിദ് സമ്മാനിക്കുന്നു
ദുബൈ: ദുബൈയിൽ ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ താരങ്ങൾ അണിനിരക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന് സമാപനം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ് മുതൽ നടി സാമന്ത പ്രഭുവരെ ഉച്ചകോടിയിൽ നിരവധി പ്രമുഖർ മൂന്നുദിവസങ്ങളിലായി സദസുമായി സംവദിച്ചു.
ടിക് ടോക്കുമായി സഹകരിച്ച് വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് ആരംഭിച്ച എജുക്കേറ്റർ അവാർഡ് ജേതാവായി മാറ്റ് ഗ്രീൻ തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചകോടിയുടെ വേദിയിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അവാർഡ് സമ്മാനിച്ചു. ടിക്ടോക്കിൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്ത് പ്രശസ്തനായ വ്യക്തിയും എഴുത്തുകാരനുമാണ് മാറ്റ് ഗ്രീൻ. വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനായി സംഗീതം ഉപയോഗപ്പെടുത്തിയാണിദ്ദേഹം ശ്രദ്ധേയനായത്. ഇദ്ദേഹത്തിന് പ്ലാറ്റ്ഫോമിൽ 14 ലക്ഷം ഫോളോവേഴ്സുമുണ്ട്.
ഒട്ടേറെ പ്രമുഖരാണ് കഴിഞ്ഞദിവസങ്ങളിൽ വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ വേദിയിലെത്തിയത്.
സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ടതാണെന്ന് യു.എ.ഇ സഹമന്ത്രി റീം അൽ ഹാഷ്മി പറഞ്ഞു. ട്രംപിന്റെ മരുമകളും ടി.വി പ്രൊഡ്യൂസറുമായ ലാറ ട്രംപും സദസ്സുമായി സംവദിച്ചു. ഹോളിവുഡ് താരം വിൽസ്മിത്ത് ഇമറാത്തി ഇൻഫ്ലൂവൻസർ ഖാലിദ് അമീരിയുമായി നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു. ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽഅബ്ബാർ, മുഫ്ത് മെഹക്, ഇന്ത്യയിൽ നിന്ന് നടി സാമന്ത പ്രഭു എന്നിവരും ഉച്ചകോടിയുടെ രണ്ടാം ദിവസം വേദിയിലെത്തി.
‘ഉള്ളടക്കം നന്മക്കായി’ എന്ന പ്രമേയത്തിൽ യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടി ദുബൈ എമിറേറ്റ്സ് ടവേഴ്സ്, ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവിടങ്ങളിലായാണ് നടന്നത്. ലോകമെമ്പാടുമുള്ള 35 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള 500ലധികം പ്രഭാഷകർക്ക് പുറമേ, 15000 ത്തിലധികം ഉള്ളടക്ക സ്രഷ്ടാക്കളും മറ്റുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.