ദുബൈയിൽ നിർമാണം പൂർത്തിയായ സൈക്ലിങ് ട്രാക്ക്
ദുബൈ: നഗരത്തിൽ സൈക്ലിങ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 13 സൈക്ലിങ് ട്രാക്കുകളുടെ നിർമാണം പൂർത്തിയാക്കി. 162 കി.മീറ്റർ നീളത്തിൽ സൈക്ലിങ് നെറ്റ്‌വർക്ക് വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആകെ 15 ട്രാക്കുകൾ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുതിയ ട്രാക്കുകൾ നിർമിച്ചത്.
അൽ ഖവാനീജ് മുതൽ അൽ മംസാർ ബീച്ച് വരെയും, അൽ വർഖ മുതൽ സൈഹ് അൽ സലാം വരെയും, ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ മുതൽ ജുമൈറ വരെയുമുള്ള സൈക്ലിങ് ട്രാക്കുകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കാൽനട യാത്രക്കാർക്കും സൈക്ലിങ്ങിനും ഉപയോഗിക്കാവുന്ന പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. പ്രധാന റോഡുകളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ–അൽഐൻ റോഡ്, ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവക്ക് മുകളിലൂടെയാണ് പാലങ്ങൾ നിർമിക്കുന്നത്. എല്ലാ ട്രാക്കുകളും ഈ വർഷം രണ്ടാം പാദത്തിൽ പൊതുജനങ്ങൾക്ക് തുറന്നുനൽകും.
2030ഓടെ 1,000 കിലോമീറ്റർ നീളമുള്ള സൈക്ലിങ് നെറ്റ്‌വർക്ക് സൃഷ്ടിക്കുകയാണ് ആർ.ടി.എ ലക്ഷ്യം. പദ്ധതി ദുബൈയെ സൈക്ലിങ് സൗഹൃദ നഗരമായി ഉയർത്തുകയും 2025 ലെ കോപ്പൻഹേഗൻ ഇൻഡക്സിൽ ലോകത്തിലെ മുൻനിര 100 സൈക്ലിങ് സൗഹൃദ നഗരങ്ങളിൽ ഇടം നേടാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 2025ൽ സൈക്ലിങ് ട്രാക്കുകളുടെ നീളം 636 കി.മീറ്ററായി ഉയരുകയും സൈക്ലിങ് യാത്രകൾ 23.5 ശതമാനം വർധിച്ച് 5.73 കോടിയായി വർധിക്കുകയും ചെയ്തിരുന്നു.
നിലവിലെ പദ്ധതിയുടെ ഭാഗമായി അൽ ഖവാനീജ് 2, അൽ ബർഷ 2 എന്നിവിടങ്ങളിൽ 18.5 കി.മീറ്റർ ട്രാക്കുകൾ, ടോളറൻസ് ഡിസ്ട്രിക്ടിൽ 700 മീറ്റർ ട്രാക്ക്, കൂടാതെ അൽ സൂഖ് അൽ കബീർ, ഹോർലാൻസ്, അബൂഹൈൽ എന്നിവിടങ്ങളിൽ ‘സോഫ്റ്റ് മൊബിലിറ്റി’ പദ്ധതിയും നടപ്പാക്കി. ബുർജുമാൻ, ശറഫ് ഡി.ജി, പാം ദേര, ബനിയാസ്, ബുർജ് ഖലീഫ/ദുബൈ മാൾ സ്റ്റേഷനുകൾക്ക് ചുറ്റും സൈക്കിൾ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി 25 കി.മീറ്റർ പ്രത്യേക ട്രാക്കുകൾ ഒരുക്കിയതും പദ്ധതിയിൽ ഉൾപ്പെടും. നിലവിലുള്ള കാൽനട നടപ്പാതകളുടെ നവീകരണം, ഉൾപ്രദേശത്തെ റോഡുകളിലുടനീളം സേഫ് സ്ട്രീറ്റ്സ് പദ്ധതി നടപ്പിലാക്കൽ എന്നിവയും പ്രവർത്തന പരിധിയിൽ ഉൾപ്പെടും. അൽ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായും ഏകദേശം 10 കി.മീറ്റർ സൈക്ലിങ് ട്രാക്കുകൾ നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.