ദുബൈ: കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെൻററില്‍ ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് പ്രയാസരഹിതമാക്കുന്നതിന് പുതിയ പദ്ധതി ആരംഭിച്ചു. ഇത് പ്രകാരം പതിനായിരം രൂപ സ്ഥിര നിക്ഷേപം നല്‍കുന്നവര്‍ക്ക് എഴുപതു വയസ്സുവരെ അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കുമെന്ന് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ദുബൈയിൽ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെൻററിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗള്‍ഫിലെ പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ ദുബൈയില്‍ ആരംഭിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെൻറര്‍ ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും.
60 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമേ ചികിത്സാ പദ്ധതിയില്‍ ചേരാന്‍ സാധിക്കുകയുള്ളൂ. പലിശ രഹിത നിക്ഷേപ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എന്നാല്‍, അന്നു മുതല്‍ പദ്ധതിയുടെ പ്രയോജനം ഇല്ലാതാകും. നിലവില്‍ രോഗമുള്ളവര്‍ക്ക് അംഗമാകാനാകില്ല. അര്‍ബുദരോഗം ഇല്ല എന്ന് രേഖാമൂലം ഉറപ്പു നല്‍കണം. അംഗമായി ഒരു വര്‍ഷത്തിന് ശേഷമാണ് സൗജന്യ ചികിത്സ ലഭിച്ചുതുടങ്ങുക. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന കാലിക്കറ്റ് സര്‍വീസ് സിറ്റി സഹകരണ ബാങ്കിലേയ്ക്ക് പണം അയക്കാം. വിവരങ്ങള്‍ക്ക്: 0091 495 2703111, 94460 34311, 94463 83311. എട്ട് മാസം പിന്നിട്ട കാന്‍സര്‍ സെൻററില്‍ ഇതിനകം ഏകദേശം അയ്യായിരത്തിലേറെ രോഗികള്‍ ചികിത്സ തേടി. ഓരോ ദിവസവും ചുരുങ്ങിയത് നാല്‍പത് രോഗികളെങ്കിലും എത്തുന്നു. ഈ കണക്ക് പേടിപ്പെടുത്തുന്നതാണെന്ന് വിജയകൃഷ്ണന്‍ പറഞ്ഞു.
രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ സര്‍വീസ് സഹകരണ ബാങ്കിന് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ച അവാര്‍ഡ് തുകയായ മൂന്ന് ലക്ഷം രൂപ രോഗികള്‍ക്ക് ചികിത്സാ ചെലവായി നല്‍കും.
സെൻറര്‍ പ്രവാസി ഡയറക്ടര്‍ അഹ്മദ് ഹസ്സന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് അജ്മല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.