അബൂദബിയിൽ പരിശോധനക്ക്​ കൂടുതൽ സ്മാർട്ട്​ വാഹനങ്ങൾ

അബൂദബി: ഏകീകൃത പരിശോധനാ സംവിധാനങ്ങൾ ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പിലാറ്റി സ്മാര്‍ട്ട് പരിശോധന വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതോടെ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ പരിശോധനാ വാഹനങ്ങളുടെ എണ്ണം 27 ആയി ഉയര്‍ന്നു. നൂതന കാമറകള്‍, ഡിറ്റക്ഷന്‍ സംവിധാനങ്ങൾ, ഓട്ടോമേറ്റഡ് അനലൈസസ് ടൂള്‍സ്, ജി.ഐ.എസ്, സ്മാര്‍ട്ട് ഹബ്, യു.ഐ.എസ് എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി ഇവ സംയോജിപ്പിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലും എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്താനും സ്മാർട്ട്​ വാഹനങ്ങളുടെ എണ്ണം കൂട്ടിയത്​ വഴി സഹായിച്ചിട്ടുണ്ടെന്നും സ്വമേധയാ ഉള്ള പരിശോധനകളുടെ ആവശ്യകത ഇതിലൂടെ കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി. മനുഷ്യരുടെ ഇടപെടലുകള്‍ ഇല്ലാതെ തന്നെ സ്മാര്‍ട്ട് വാഹനങ്ങള്‍ പരിശോധനകള്‍ നടത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് യഥാസമയം ബന്ധപ്പെട്ട ടീമുകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഇതിലൂടെ ആവശ്യമായ സമയത്ത് വേണ്ട സ്ഥലങ്ങളില്‍ എത്തിച്ചേരാനും തീരുമാനങ്ങളെടുക്കാനും അധികൃതരെ സഹായിക്കും.

പൊതുസ്വത്തുക്കള്‍ നിരീക്ഷിക്കുന്നത് ഇതിലൂടെ ശക്തിപ്പെടുകയും ക്രമക്കേടുകള്‍ തിരിച്ചറിയാനും ഈ പ്രദേശത്തിന്‍റെ കൃത്യമായ ലൊക്കേഷന്‍ പങ്കുവയ്ക്കാനും സ്മാര്‍ട്ട് വാഹനങ്ങള്‍ക്കാവും. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ തിരിച്ചറിഞ്ഞ കേസുകളുടെ എണ്ണത്തില്‍ 2024നെ അപേക്ഷിച്ച് 419 ശതമാനത്തിന്‍റെ വര്‍ധനവ് 2025ല്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. 2024ല്‍ 3632 കേസുകളും 2025ല്‍ 18851 കേസുകളുമാണ് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയത്.

നൂതന സാങ്കേതിക വിദ്യ ഓട്ടോമേഷനുമായി സംയോജിപ്പിക്കുന്നത് പരിശോധനയുടെയും അടിയന്തര പ്രതികരണ പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തനച്ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായിച്ചു. അതേസമയം സ്വമേധയാ ഉള്ള പരിശോധനകള്‍ കുറയ്ക്കുകയും എമിറേറ്റിലുടനീളം നിരീക്ഷണം ശക്തിപ്പെടുത്താനും ഈ സംവിധാനം സഹായിക്കുകയും ചെയ്തു.

Tags:    
News Summary - More smart vehicles to be tested in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.