ദുബൈ: സൈക്ലിങ്, വാക്കിങ് ട്രാക്കുകൾ ഉൾപ്പെടെ ദുബൈയിലെ ലഘു ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കാൻ ആർ.ടി.എ. 2026ഓടെ ഇത്തരം സംവിധാനമുള്ള മേഖലകളുടെ എണ്ണം 29 ആയി ഉയർത്താനാണ് തീരുമാനം.
അൽ ബർഷയിൽ നടക്കുന്ന വിപുലീകരണം അടുത്ത വർഷം മൂന്നാം പാദത്തിൽ പൂർത്തിയാകും. സൈക്ലിങ് ട്രാക്ക്, സൈക്കിളുകൾ നിർത്താനുള്ള റാക്കുകൾ, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, കാൽനടക്കാരുടെ ക്രോസിങ്, ജോഗിങ്ങിനുള്ള നടപ്പാതകൾ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കായുള്ള സംവിധാനം തുടങ്ങിയവയാണ് ലഘു ഗതാഗതസംവിധാനത്തിലുള്ളത്. എട്ട് മേഖലകളിൽ കൂടി ഇത്തരം സംവിധാനം വ്യാപിപ്പിക്കാൻ പഠനം നടക്കുന്നുണ്ട്. അൽ റാസ്, അൽ ബതീൻ, അൽ ദഗായ, ഇയാൽ നസർ, അൽ സൂഖ് അൽ കബീർ, ഹൊർലൻസ്, അബു ഹെയ്ൽ, അൽ സബ്ക എന്നിവയാണ് പുതിയ മേഖലകൾ. ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ പദ്ധതികളുടെ വിജയമാണ് ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. ഖിസൈസ് ഒന്നിലെ സൈക്ലിങ് ട്രിപ്പുകളുടെ എണ്ണം 2020ൽ 1173 ആയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 2346 ആയി ഉയർന്നു. ഇതേ കാലയളവിൽ കറാമയിൽ 23 ശതമാനവും മൻകൂലിൽ 12 ശതമാനവും വർധനയുണ്ടായി. സൈക്ലിസ്റ്റുകളുടെ സംതൃപ്തി നിരക്ക് 87 ശതമാനമായും വർധിച്ചു.
ഇലക്ട്രിക് സ്കൂട്ടർ, സൈക്ലിങ്, നടത്തം പോലുള്ള യാത്ര മാർഗങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബസ്-മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സംയോജിത ഗതാഗതമൊരുക്കാനാണ് ആർ.ടി.എയുടെ ലക്ഷ്യം. ജനസാന്ദ്രത, യാത്രക്കാരുടെ എണ്ണം, ഭൂപ്രകൃതി, മറ്റ് ഗതാഗത സംവിധാനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുതിയ മേഖലകൾ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.