ദുബൈ: കുടുംബത്തിന്റെ പ്രാരാബ്ദം തീർക്കാൻ നാല് മാസം മുമ്പ് സന്ദർശകവിസയിൽ ദുബൈയിലെത്തിയ തമിൾ സെൽവന് (25) നാട്ടിലെത്താൻ ദുബൈ കെ.എം.സി.സിയുടെ സഹായം.
തന്റെ വിസ കാലാവധി കഴിഞ്ഞ് പെരുവഴിയിലായ സെൽവൻ എയർപോർട്ടിനടുത്തുള്ള പാർക്കിൽ ഇരിക്കുമ്പോൾ ബംഗ്ലാദേശ് സ്വദേശികളുടെ അക്രമത്തിൽ വലതുകൈക്ക് പരിക്കേൽക്കുകയായിരുന്നു.
ഇതുകണ്ട മലയാളി ഉടൻ ആംബുലൻസ് വിളിച്ച് ദുബൈ റാശിദ് ഹോസ്പിറ്റലിൽ എത്തിച്ചു.
എന്നാൽ, സാരമായി തീ പൊള്ളലേറ്റ് പരിക്കേറ്റതിനാൽ വലതുകൈ മുട്ടിനുതാഴെ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. പിതാവ് നഷ്ടപ്പെട്ട ഇദ്ദേഹത്തിന്ന് അമ്മയും സഹോദരിയുമാണുള്ളത്. കൊല്ലം സ്വദേശിയായ രോഗിയെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടി ആശുപത്രിയിലെത്തിയ ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹീം എളേറ്റിലിനോട് ആശുപത്രിയിലെ ക്രൈസിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനാണ് സെൽവന്റെ ദാരുണാവസ്ഥ ശ്രദ്ധയിൽപെടുത്തിയത്. ഉടൻ അദ്ദേഹം നാട്ടിലുള്ള അമ്മയുമായി ബന്ധപ്പെടുകയും നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ചെയ്യുകയുമായിരുന്നു.
ബാബു തിരുനാവായയാണ് സെൽവന് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്. ആശുപത്രി ചെലവുകൾ സൗജന്യമാക്കി അത്യാവശ്യത്തിനുള്ള സാമ്പത്തികസഹായവും നൽകിയാണ് സെൽവനെ ദുബൈ എയർപോർട്ടിൽനിന്ന് കെ.എം.സി.സി പ്രവർത്തകർ യാത്രയാക്കിയത്. ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി കെ.പി.എ. സലാം, വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വളന്റിയർമാരായ സിദീഖ് ചൗക്കി, ജാസിം ഖാൻ, സിബിൻ തിരുവനന്തപുരം, ശരീഫ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.