ദുബൈ അമിറ്റി സ്കൂളിൽ ‘ഓർമ’ ദുബൈ സംഘടിപ്പിച്ച കേരളോത്സവത്തിൽ നിന്ന്
ദുബൈ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ‘ഓർമ’ ദുബൈ സംഘടിപ്പിച്ച കേരളോത്സവത്തിന് പ്രൗഢമായ സമാപനം. ദുബൈ അമിറ്റി സ്കൂളിൽ രണ്ടുദിവസങ്ങളിലായി നടന്ന മഹോത്സവത്തിൽ 80,000 അധികം പേർ പങ്കെടുത്തു.
തെയ്യവും തിറയും ദഫ്മുട്ടും ശിങ്കാരിമേളവും പീലിക്കാവടിയും പൂക്കാവടിയും തട്ട് കാവടിയും ആനയും പുലികളിയും മയിലാട്ടവും മുത്തുക്കുടയുമൊക്കെയായി കേരളത്തിന്റെ ഉത്സവാന്തരീക്ഷം ദുബൈയിൽ പുനഃസൃഷ്ടിച്ചത് സന്ദർശകർക്ക് നവ്യാനുഭവമായി.
മെഗാ തിരുവാതിരയും കുടമാറ്റവും ഒക്കെയുള്ള ആഘോഷം വീക്ഷിക്കാൻ ദുബൈ അമിറ്റി സ്കൂളിലേക്ക് വൻ ജനാവലി ഒഴുകിയെത്തി. തിങ്കളാഴ്ച വൈകീട്ട് നടന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് സാംസ്കാരിക സമ്മേളനം സിനിമാതാരം അനു സിത്താര ഉദ്ഘാടനം ചെയ്തു. ആദ്യദിവസം മസാല കോഫീ ബാൻഡിന്റെ സംഗീതനിശയും ചൊവ്വാഴ്ച വിധുപ്രതാപ്, രമ്യാനമ്പീശൻ എന്നിവരുടെ സംഗീതനിശയും അരങ്ങേറി. മേജർ ഡോ. മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖി മുഖ്യാഥിതിയായി. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സി.കെ. റിയാസ്, കെ.വി. സജീവൻ, അംബുജാക്ഷൻ, ഫിറോസ്, കാവ്യ, നവാസ്, ജിസ്മി, സായന്ത, അവന്തിക, അംബുജം സതീശ് എന്നീ ഓർമഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു. ഓർമ സാഹിത്യവിഭാഗം മാഗസിൻ ‘ദരിയ’യും ഓർമ ഫുട്ബാൾ സൂപ്പർ ലീഗ് ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.