ഇന്ത്യ ഫെസ്റ്റിന്‍റെ 14ാം പതിപ്പ് സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
അബൂദബി: സാംസ്‌കാരിക ആഘോഷമായ ഐ.സി.എല്‍ ഫിര്‍കോര്‍പ്പ് ഇന്ത്യ ഫെസ്റ്റിന്‍റെ 14ാം പതിപ്പ് പ്രഖ്യാപിച്ച് സംഘാടകരായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്‍റര്‍ (ഐ.എസ്.സി). സംഗീതം, നൃത്തം, കല, സംസ്‌കാരം, ഭക്ഷണം, നവീകരണം എന്നിവയെല്ലാം സമന്വയിക്കുന്ന വേദിയാവും ഇതെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന പരിപാടിയില്‍ 25,000ത്തിനും 30000ത്തിനും ഇടയില്‍ സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വൈകീട്ട് ആറുമുതല്‍ രാത്രി 11.30 വരെയാണ് ഫെസ്റ്റ് നടക്കുക. മുന്നൂറിലധികം കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാവും. സൂഫി, ഗസല്‍, ശാസ്ത്രീയ സംഗീത വേദികളില്‍ പ്രശസ്തയായ ഇന്ത്യന്‍ പിന്നണി ഗായികയും സംഗീതജ്ഞയുമായ അനിത ഷെയ്ഖ് ആണ് ഫെസ്റ്റിലെ ആദ്യ ദിനത്തിലെ മുഖ്യ ആകര്‍ഷണം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി 12 ഭാഷകളിലാവും സംഗീത പരിപാടികള്‍ നടക്കുക. ഡിസംബര്‍ 13ന് പ്രമുഖ ഇന്ത്യന്‍ സംഗീത ബാന്‍ഡായ ഫ്ലയിങ് എലഫന്‍ഡ് മ്യൂസിക് ബാന്‍ഡിന്‍റെ പ്രകടനമുണ്ടാവും. പിന്നണി ഗായകനും സംഗീതജ്ഞനുമായ സത്യന്‍ മഹാലിംഗം, പിന്നണി ഗായിക പ്രിയ ജെര്‍സണ്‍ എന്നിവരും ഫെസ്റ്റിനെ സജീവമാക്കും.
ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് മുഖ്യ സ്‌പോണ്‍സര്‍മാരും ലുലു എക്‌സ്‌ചേഞ്ച്, ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ്, കണ്ണന്‍ രവി ഗ്രൂപ്, മെഡിയോര്‍ ഹോസ്പിറ്റല്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍, അല്‍ ഹബ്തൂര്‍ മോട്ടോര്‍സ് എന്നിവര്‍ സഹപ്രായോജകരുമാണ്. പരിപാടിയുടെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പിലെ മെഗാ വിന്നര്‍ക്ക് ജെ.എസ്3 എസ്.യു.വി കാര്‍ സമ്മാനമായി നല്‍കും. സ്വര്‍ണനാണയങ്ങളടക്കമുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലെ വിജയികള്‍ക്ക് നല്‍കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.