അബൂദാബി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‌ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാെൻറ മേല്‍നോട്ടത്തില്‍ നടന്നുവന്ന നാലാമത് അന്താരാഷ്‌ട്ര പീസ് ഫോറം സമാപിച്ചു. പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര സമാധാന അവാര്‍ഡ് ക്രൈസ്‌തവ-മുസ്‌ലിം സൗഹൃദ സംഘമായ ഈജിപ്‌ഷ്യന്‍ ഫാമിലി ഹൗസ് (ബൈത്തുല്‍ ആഇല) എന്ന സംഘടന അർഹമായി. മുഹമ്മദ് നബിയുടെ പേരമകെൻറ പേരിലുള്ള ‘ഹസന്‍ ബിന്‍ അലി സമാധാന പൂരസ്‌കാരം’ ശൈഖ് അബ്‌ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനില്‍ നിന്നും ആഇല പ്രതിനിധികളായ മഹ്‌മൂദ് ഹംദി സഖ്‌സൂഖ്, അന്‍പ അര്‍മിയ എന്നിവര്‍ ഏറ്റുവാങ്ങി.
സമൂഹത്തില്‍ ഐക്യത്തിെൻറയും ഒരുമയുടെയും അടയാളമായി വിശേഷിപ്പിക്കപ്പെടുന്ന പ്രവാചക പൗത്രെൻറ പേരിലുള്ള അവാര്‍ഡ് ഫോറം മുന്നോട്ടുവെക്കുന്ന ഉന്നത ലക്ഷ്യങ്ങളുടെ അടയാളമാണെന്ന് സമ്മേളനത്തിെൻറ സംഘാടകരായ ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസ് തലവന്‍ ശൈഖ് അബ്‌ദുല്ല ബിന്‍ ബയ്യ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അല്‍ അസ്‌ഹര്‍ യൂണിവേഴ്‌സിറ്റി തലവന്‍ ശൈഖ് അഹ്‌മദ് ത്വയ്യിബ്, അന്തരിച്ച കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ് വിഭാഗം തലവന്‍ പോപ്പ് ഷനൂദ എന്നിവര്‍ മുന്‍കൈയെടുത്ത് 2011ല്‍ ആരംഭിച്ച ഈ പദ്ധതി ഇസ്‌ലാം പേടിയുടെയും മതങ്ങളുടെ പേരിലുള്ള ഭീകരതയുടെയും കാലത്ത് മാതൃകാപരമാണെന്ന് ഫോറം അഭിപ്രായപ്പെട്ടു.
യു.എ.ഇ സഹിഷ്‌ണുതാകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യു.എ.ഇ ഔഖാഫ് ചെയര്‍മാന്‍ ഡോ. മതാര്‍ അല്‍ കഅ്‌ബി തുടങ്ങിയവരുടെ സാനിധ്യത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഫോറം ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി മുസ്‌ലിം പണ്ഡിതര്‍, സർക്കാർ പ്രതിനിധികള്‍, വ്യത്യസ്‌ത മത നേതാക്കള്‍ എന്നിവരുള്‍പ്പെടെ 700 പ്രതിനിധികളാണ് മൂന്നുദിവസങ്ങളിലായി അബൂദാബിയില്‍ സംബന്ധിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.