ഹാഫിസും ഇജാസും നാട്ടിൽനിന്നെത്തിച്ച വാഹനവുമായി യു.എ.ഇയിൽ
ദുബൈ: യു.എ.ഇയിൽ എവിടെയെങ്കിലും മൂവാറ്റുപുഴ രജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാർ കണ്ടാൽ നാടുമാറിപ്പോയോ എന്ന് സംശയിക്കേണ്ട, അത് നമ്മുടെ ഹാഫിസിെൻറയും ഇജാസിെൻറയും വണ്ടിയാണ്. കേരള രജിസ്ട്രേഷൻ വണ്ടിയുമായി നാടുകറങ്ങാനെത്തിയിരിക്കുകയാണ് കോതമംഗലം പുതുപ്പാടി സ്വദേശികളായ ഇജാസും ഹാഫിസും. ദുബൈയിൽ തുടങ്ങി ഖത്തറിൽ അവസാനിക്കുന്ന രീതിയിൽ 50 രാജ്യങ്ങൾ കറങ്ങാനാണ് ഇവരുടെ പദ്ധതി. കഴിഞ്ഞ മാസം 29ന് കൊച്ചിൻ ഷിപ്യാഡിൽനിന്നാണ് കെ.എൽ. 17 ഡബ്ല്യൂ 2866 വണ്ടി കപ്പലിൽ കയറ്റി അയച്ചത്. നാട്ടിൽനിന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഫ്ലാഗ് ഓഫോടെയാണ് യാത്ര തുടങ്ങിയത്. ഏഴിന് ജബൽ അലി പോർട്ടിലെത്തി. അന്ന് മുതൽ പ്രവാസികളെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് 19കാരനായ ഹാഫിസും 21കാരനായ ഇജാസും. യാത്രാപ്രേമികളായ ഇവർ 18 വയസ്സ് തികഞ്ഞപ്പോൾ തന്നെ ലൈസൻസെടുത്തിരുന്നു. ഇപ്പോൾ ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റുമായാണ് ഇവരുടെ യാത്ര.
ഹാഫിസ് മുമ്പ് കേരളം മുതൽ കശ്മീർ വരെ യാത്ര ചെയ്തിരുന്നു. യു.എ.ഇയിൽ ആദ്യമായാണ് ഇവർ എത്തിയതെങ്കിലും ഹാഫിസിെൻറ പിതാവ് ബക്കറും ഇജാസിെൻറ പിതാവ് ഇഖ്ബാലും മുൻപ് ഇവിടെ ട്രക്ക് ഡ്രൈവർമാരായിരുന്നു. ഒരുവർഷം കൊണ്ട് റോഡ് മാർഗം 50 രാജ്യങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. 27ന് ഒമാനിലെത്തും. അവിടെ നിന്ന് യമൻ. പിന്നീട് സൗദി, ജോർഡൻ, ഇസ്രായേൽ, ഇൗജിപ്ത്, ലിബിയ... ഒടുവിൽ ഖത്തറിൽ സമാപനം. ആദ്യം ഏഷ്യൻ രാജ്യങ്ങളും പിന്നീട് ആഫ്രിക്കയും പിന്നിടും. റോഡ് മാർഗം പോകാവുന്ന എല്ലായിടത്തും പോകണമെന്നാണ് ഇവരുടെ ആഗ്രഹം. ഇന്ത്യൻ നിർമിത വാഹനം ലോകത്തിന് മുന്നിൽ കാണിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇവർ പറയുന്നു. വിവിധ രാജ്യങ്ങളുടെ പതാകയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ചിത്രവും വാഹനത്തിൽ പതിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.