ഹാമിദ് കോയമ്മ തങ്ങൾ: യാത്രയായത് യു.എ.ഇ മത-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം

ദുബൈ: പ്രവാസ ലോകത്തെ മത-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇന്ന് വിടപറഞ്ഞ പ്രമുഖ സുന്നീ നേതാവ് ഹാമിദ് കോയമ്മ തങ്ങൾ. യു.എ.ഇയിലടക്കം നിരവധി വിദ്യഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനുമായിരുന്നു അദ്ദേഹം. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങൾ യു.എ.ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് (എയിം) ട്രഷറർ പദവികൾ വഹിച്ചുവരികയായിരുന്നു.

ശാരീരിക അവശതകളെ തുടർന്ന് ദുബൈ കിസൈസ് ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സുന്നി സെൻറർ ഭാരവാഹികൾ അറിയിച്ചു.



കണ്ണൂർ പയ്യന്നൂർ രാമന്തളി സർക്കാർ മാപ്പിള സ്‌കൂളിലായിരുന്നു തങ്ങളുടെ പ്രാഥമിക പഠനം. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ എം.എസ്.എഫ് യുനിറ്റ് പ്രസിഡന്‍റായാണ് പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. തളിപ്പറമ്പ് സർസയ്യിദ് കോളജിലും എം.എസ്.എഫ് പ്രവർത്തങ്ങളുടെ മുൻനിരയിൽ സജീവമായിരുന്നു. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ സമസ്തയുടെയും മുസ്‍ലിം ലീഗിന്‍റെയും സമുന്നത നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പ്രവാസ ലോകത്തെ ജനപ്രിയ നേതാക്കളിൽ ഒരാളായ അദ്ദേഹത്തിന് എല്ലാ മേഖലകളിലും നിരവധി സുഹൃത്തുക്കളും അനുയായികളുമുണ്ട്.

ഗൾഫിലെ മലയാളികൾക്ക് ഏറെപ്രിയങ്കരനും സംഘടനാ ഭേദമന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങൾ, സുന്നി സെന്‍ററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്റസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും പൊതു ചടങ്ങുകളിലും മത-സാമൂഹ്യ രംഗത്തെ പരിപാടികളിലും നിറഞ്ഞുനിൽക്കുകയും ചെയ്‌ത വ്യക്തിത്വമാണ്.

Tags:    
News Summary - Hamid Koyamma Thangal: presence in religious and cultural spheres of UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.