ദുബൈയിലെ അന്താരാഷ്ട്ര മത്സരങ്ങളുടെ കേന്ദ്ര ബിന്ധുവായി മാറിയിരിക്കുകയാണ് ഹംദാൻ സ്പോർട്സ് കോംപ്ലക്സ്. ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും ഇവിടേക്കുള്ള കായിക താരങ്ങളുടെയും മത്സരങ്ങളുടെയും ഒഴുക്ക് ഗണ്യമായി വർധിക്കുന്നത് ഇതിന്‍റെ തെളിവാണ്. അടുത്തകാലത്ത് 28 ഒളിമ്പിക്സ്, ഒളിമ്പിക്സ് ഇതര കായിക ഇനങ്ങളുടെ മത്സരങ്ങൾക്കാണ് കോംപ്ലക്സ് വേദിയൊരുക്കിയത്. ഇതിന് പുറമെ നിരവധി കമ്യൂണിറ്റി കായിക മത്സരങ്ങളും ഇവിടെ നടന്നു.
അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട നിരവധി താരങ്ങളാണ് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ പരിശീലനത്തിനെത്തുന്നത്. ഇവിടെ ലഭിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് താരങ്ങളെ ആകർഷിക്കുന്നത്. ഒളിമ്പിക്സിൽ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും നേടിയ താരങ്ങൾ ഇവിടെ പരിശീലനം നടത്തി. ദക്ഷിണാഫ്രിക്കൻ നീന്തൽ താരം ചാഡ് ലി, ജപ്പാന്‍റെ വനിത നീന്തൽ താരം റേ കാന്‍റോ, ഡെൻമാർക്കിന്‍റെ വനിത ബാഡ്മിന്റൺ ചാമ്പ്യൻ ചാമ്പ്യൻ വിക്ടർ അകെൽസൺ തുടങ്ങിയ ഒളിമ്പിക്സ് ചാമ്പ്യൻമാർ കച്ചമുറുക്കുന്നത് ഇവിടെയാണ്.
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഫ്രാൻസിന്‍റെ ഗാരി ഹണ്ട്, റഷ്യയുടെ അനസ്താഷ്യ അഖിപോവ്സ്കായ തുടങ്ങിയവരും ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ പയറ്റിത്തെളിഞ്ഞവരാണ്. ഈ വർഷം അവസാനത്തോടെ 45 പ്രദേശിക, അന്താരാഷ്ട്ര മത്സരങ്ങൾക്കെങ്കിലും കോംപ്ലക്സ് ആതിഥ്യമരുളും. ദുബൈയിൽ നടക്കുന്ന പ്രധാന കായിക മേളകളുടെ 10 ശതമാനം വരുമിത്. ഒളിമ്പിക്സിന് മുന്നോടിയായി നിരവധി ക്ലബ്ബുകളും കായിക അതോറിറ്റികളും പരിശീലനത്തിന് താൽപര്യം പ്രകടിപ്പിച്ച് അധികൃതരെ സമീപിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് കായിക താരങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയെത്തിയെന്നാണ് കണക്ക്. ഈ വർഷം ആദ്യ പാദത്തിൽ മാത്രം 28 പ്രധാന കായിക മത്സരങ്ങൾ നടന്നു. നീന്തൽ, വാട്ടർ പോളോ, ഡൈവിങ്, അണ്ടർ വാട്ടർ ഹോക്കി, അണ്ടർ വാട്ടർ റഗ്ബി, ഫെൻസിങ്, ജിംനാസ്റ്റിക്, കാർട്ടിങ്, സൈക്ലിങ്, ഓട്ടം, ബാഡ്മിന്റൺ, ഡ്യൂവാത്തലോൺ, അക്വാത്തലോൺ, ട്രയാത്തലോൺ, ബാസ്ക്കറ്റ്ബാൾ, വോളിബാൾ, റസ്ലിങ്, കരാട്ടെ, മോഡേൺ പെന്‍റാത്തലോൺ, തൈക്വേണ്ടോ, ടെന്നിസ്, ബോക്സിങ്, ഭാരാദ്വഹനം, ടേബിൾ ടെന്നിസ് തുടങ്ങിയ മത്സരങ്ങൾ ഈ കാലയളവിൽ ഇവിടെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.