വിദ്യാർഥികൾ തിങ്കളാഴ്ച സ്കൂളിലേക്ക്; ഗതാഗത തിരക്ക് ഒഴിവാക്കാൻ നടപടിയുമായി ആർ.ടി.എ

ദുബൈ: അവധി കഴിഞ്ഞ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തിങ്കളാഴ്ച സ്‌കൂളുകളിലേക്ക് തിരികെ വരുന്നത് മൂലം നഗരത്തിലെ തിരക്കേറിയ ഇടനാഴികളിലുണ്ടാകാവുന്ന ഗതാഗതത്തിരക്കുകള്‍ കണക്കിലെടുത്ത് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഒട്ടേറെ നവീകരണങ്ങള്‍ നടപ്പാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ).

പുതിയ പാലങ്ങള്‍, റോഡ് വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രധാന പദ്ധതികളാണ് അധികൃതര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശൈഖ് സായിദ് റോഡും ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിനും ഇടയില്‍ ഒരുകിലോമീറ്റര്‍ നീളമുള്ള പുതിയ പാലം, അല്‍ ഖുദ്ര റോഡ് കവലയില്‍ നാലുവരി പാതയില്‍ 600 മീറ്റര്‍ നീളത്തില്‍ തുറന്ന പാലം, ഹെസ്സ സ്ട്രീറ്റ് ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി അല്‍ ഖൈല്‍ റോഡില്‍ നിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള 4.5 കിലോമീറ്റര്‍ ഇടനാഴിയുടെ വീതി കൂട്ടല്‍ എന്നിവയാണ് പൂർത്തിയാത്. യാത്രാസമയം 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും വിധം 13 കിലോമീറ്റര്‍ റോഡാണ് അതോറിറ്റി നവീകരിച്ചിട്ടുള്ളത്.

അല്‍ ബര്‍ഷ, ജുമൈര, മിര്‍ദിഫ്, അല്‍ സത്വ, അല്‍ ഖൂസ്, ഉമ്മുസുഖീം, അല്‍ റാഷിദിയ തുടങ്ങിയ മേഖലകളില്‍ പാര്‍ക്കിങ് സൗകര്യം, നടപ്പാത, തെരുവുവിളക്കുകള്‍ തുടങ്ങിയവയും അധികൃതര്‍ പുതുതായി ഒരുക്കിയിട്ടുണ്ട്. അല്‍ അസായില്‍-ഊദ് മേത്ത തെരുവുകള്‍ക്കിടയിലുള്ള ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനായി രണ്ട് പുതിയ പാലങ്ങള്‍ മാര്‍ച്ചില്‍ ആർ.ടി.എ തുറന്നിരുന്നു.

തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുന്നത് മൂലം താമസമേഖലകളിലും ഇടറോഡുകളിലുമൊക്കെ കനത്ത ഗതാഗത തിരക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. രാവിലെകളിലും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളില്‍ ഡ്രൈവര്‍മാരോട് അധികസമയം അനുവദിക്കാനും ആര്‍.ടി.എയും ദുബൈ പൊലീസും ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. പുതുതായി തുറന്ന പാലങ്ങളും റോഡുകളും ഈ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Students to school on Monday; RTA has taken measures to avoid traffic congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.