ടാക്സി ഡ്രൈവർമാർക്ക് ദുബൈ ട്രാഫിക് പൊലീസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്
ദുബൈ: അപകടമില്ലാത്ത വർഷം എന്ന കാമ്പയിനിന്‍റെ ഭാഗമായി നഗരത്തിലെ 80ലധികം ടാക്സി ഡ്രൈവർമാർക്ക് ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ച് ദുബൈ പൊലീസ്. എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണ ക്ലാസുകൾ. ദുബൈയുടെ ഗതാഗത സംവിധാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ടാക്സി ഡ്രൈവർമാർക്കിടയിൽ ഗതാഗത സുരക്ഷ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിന് മികച്ച പരിഗണനയാണ് നൽകുന്നതെന്ന് ട്രാഫിക് ജനറൽ ഡിപാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നത് റോഡപകടങ്ങൾ കുറക്കുന്നതിനും എല്ലാ റോഡ് ഉപഭോക്താക്കളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനും സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ടാക്സിയുടെ ആസ്ഥാനത്ത് ട്രാഫിക് ബോധവത്കരണ വകുപ്പ് സംഘടിപ്പിച്ച കാമ്പയിനിൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഊന്നിയ മാർഗനിർദേശങ്ങളാണ് നൽകിയത്.
വേഗപരിധി പിന്തുടരൽ, വാഹനങ്ങൾ തമ്മിലുള്ള നിശ്ചിത അകലം പാലിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കൽ തുടങ്ങിയ ഇതിൽ ഉൾപ്പെടും. കൂടാതെ ലൈൻ അച്ചടക്കം, സീബ്ര ലൈനിൽ കാൽനട യാത്ര, ജങ്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും സുരക്ഷിതമായ വാഹനമോടിക്കൽ, വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണി ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളിലും മാർഗനിർദേശങ്ങൾ നൽകി. റോഡിൽ അഭ്യാസം കാണിക്കുന്നത് സംബന്ധിച്ച അപകട മുന്നറിയിപ്പുകളും ക്ലാസുകളിൽ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.