ദുബൈ: ദുബൈയിലെ കാദർ ഹോട്ടലിൽ ഇന്ത്യൻ രൂപ ഒരു രൂപ കൊടുത്താൽ വയർ നിറയെ ഭക്ഷണം കിട്ടിയിരുന്ന കാലത്ത് യു.എ.ഇയിൽ എത്തിയതാണ് മൊയ്തുക്ക. 58 വർഷം പിന്നിടുന്നു. ഇനിയും ഒരങ്കത്തിനുകൂടി ബാല്യമുണ്ടെങ്കിലും കോവിഡ് തീർത്ത നിയന്ത്രണങ്ങൾ മൂലം 77ാം വയസ്സിൽ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ചാവക്കാട് ഒരുമനയൂർ അമ്പലത്തിവീട്ടിൽ മൊയ്തു. 1962 ഡിസംബറിലാണ് ബോംബെയിൽ നിന്ന് കപ്പലിലേറി ദുബൈയിലിറങ്ങിയത്. ദുബൈ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന സഹോദരൻ ഹംസ അയച്ച വിസയായിരുന്നു ആശ്രയം. ദ്വാരക എന്ന കപ്പലിലെത്തിയ മൊയ്തുവിന് ആദ്യ ദിനങ്ങളിൽ ജോലി തേടി അലയലായിരുന്നു പ്രധാന ജോലി. ഒടുവിൽ അബൂദബിയിലെ പെട്രോൾ സർവേ നടത്തുന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. മരുഭൂമിക്ക് നടുവിലായിരുന്നു െതാഴിൽ.
മനുഷ്യരെ കാണാൻ കൊതിച്ച കാലം. മഴക്കാലത്ത് പിടിച്ചുവെക്കുന്ന മഴവെള്ളമായിരുന്നു വേനൽക്കാലത്ത് ദാഹമകറ്റാൻ ഉപയോഗിച്ചത്. താമസം ടെൻറിനുള്ളിൽ. ത്യാഗങ്ങൾ സഹിച്ച അബൂദബിക്കാലത്തിനുശേഷം ദുബൈയിലെത്തിയ മൊയ്തു മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറി. യു.എ.ഇ രൂപവത്കൃതമായതും ദുബൈയുടെ വളർച്ചയുമെല്ലാം നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചു. 1977ൽ ദേരയിൽ സ്വന്തമായി ഷോപ് തുറന്നു. നാട്ടിൽ പോകുന്നവർക്കായി സ്യൂട്ട്കേസ്, ബാഗ്, വസ്ത്രങ്ങൾ, സമ്മാനങ്ങൾ പോലുള്ള വിവിധ സാധനങ്ങളായിരുന്നു ഷോപ്പിൽ നിറഞ്ഞിരുന്നത്. ഈ സമയത്ത് ഭാര്യ സുബൈദയെയും ദുബൈയിൽ എത്തിച്ചു. ഒരുകാലത്ത് സഹോദരങ്ങൾ എല്ലാവരും ദുബൈയിൽ ഉണ്ടായിരുന്നു.
ഷോപ് പ്രവർത്തിച്ച കെട്ടിടം പൊളിച്ചതോടെ സ്ഥാപനം നിർത്തി. 1993ലാണ് എൻജിനീയറിങ് കൺസൾട്ടൻസി കമ്പനിയിൽ ജോലിക്ക് കയറിയത്. ഈ അമേരിക്കൻ കമ്പനിയിലാണ് കഴിഞ്ഞ 27 വർഷമായി മൊയ്തു ജോലി ചെയ്തിരുന്നത്. കോവിഡ് വ്യാപനം മൂലം 60 വയസ്സിന് മുകളിലുള്ളവർക്ക് ജോലിക്ക് പോകുന്നതിന് നിയന്ത്രണം തുടങ്ങിയതോടെയാണ് മൊയ്തു വിരമിക്കലിനെക്കുറിച്ച് ആലോചിച്ചത്. നാട്ടിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അവരുടെ മക്കൾക്കുമെല്ലാം ഇതേ സ്ഥാപനത്തിൽ ജോലി നേടിക്കൊടുത്തതിെൻറ ചാരിതാർഥ്യത്തോടെയാണ് മൊയ്തുക്ക പടിയിറങ്ങിയത്. മകൻ ഫാരിസ് ദുബൈയിലുണ്ട്. അതിനാൽ തന്നെ, നാട്ടിൽ പോയാലും ഇടക്കിടെ ഇവിടേക്ക് വരണമെന്നാണ് അദ്ദേഹത്തിെൻറ ആഗ്രഹം. ഫാരിസിന് മുറമെ ഫവാസ്, ഫായിസ് എന്നീ മക്കളുമുണ്ട്. 18നാണ് നാട്ടിലേക്ക് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.