ദുബൈ: ജ്വല്ലറി മാനേജറെ കബളിപ്പിച്ച് ദുബൈയിൽ കാൽ ലക്ഷം ദിർഹത്തിന്റെ സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ ദുബൈ പൊലീസ് പിടികൂടി. ബാങ്ക് ഇടപാടിൽ തട്ടിപ്പ് നടത്തിയായിരുന്നു കവർച്ച. ‘ക്രൈം ആൻഡ് ലെസൻ’ എന്ന പേരിൽ നടത്തിയ വാർഷിക പരിപാടിയിലാണ് ദുബൈ പൊലീസ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പിതാവിന്റെ അഭാവത്തിൽ മകനായിരുന്നു അന്ന് ജ്വല്ലറിയിൽ മാനേജറുടെ ചുമതലയിലുണ്ടായിരുന്നത്. ഈ സമയം ജ്വല്ലറിയിൽ എത്തിയ മോഷ്ടാവ് പരിചയക്കുറവുള്ള മാനേജറോട് സ്വർണത്തിന്റെ വിലയെക്കുറിച്ചും മറ്റും അൽപനേരം സംസാരിച്ച് വിശ്വാസം പിടിച്ചുപറ്റി. ശേഷം 23,000 ദിർഹത്തിന്റെ ആഭരണങ്ങൾ തെരഞ്ഞെടുത്തു. തുടർന്ന് ക്രെഡിറ്റ് കാർഡ് നൽകിയെങ്കിലും ഇടപാട് തുടർച്ചയായി പരാജയപ്പെട്ടു. ഇതോടെ ഫോൺ ഉപയോഗിച്ച് പണം ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് മാനേജരെ വിശ്വസിപ്പിക്കുകയായിരുന്നു. പണം അയച്ചതായുള്ള മെസേജ് മാനേജർക്ക് ഇയാൾ കാണിച്ചു കൊടുക്കുകയും ചെയ്തു. പണം ക്രെഡിറ്റാവാൻ അൽപം സമയമെടുക്കുമെന്ന് പറഞ്ഞശേഷം ഇയാൾ സ്വർണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം ലഭിക്കാതായതോടെയാണ് പറ്റിക്കപ്പെട്ടതായി മാനേജർ തിരിച്ചറിഞ്ഞത്. ഉടനെ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി പരിശോധിച്ച പൊലീസ് വൈകാതെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് കൈമാറിയ പ്രതി ഇപ്പോൾ ജയിലിലാണ്. വലിയ അളവിൽ സ്വർണാഭരണങ്ങൾ കൈമാറുമ്പോൾ പണമിടപാടിൽ വ്യക്തത വരുത്തണമെന്ന് പൊലീസ് ജ്വല്ലറി ഉടമകളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.