ദുബൈ: അറബ് ലോകം ഒന്നടങ്കം പ്രാർഥനയിലാണ്. എണ്ണപ്പാടങ്ങളില്ലെങ്കിൽ ഒന്നുമില്ലെന്ന് എഴുതിത്തള്ളിയവർക്ക് മുന്നിൽ ബഹിരാകാശം കീഴടക്കാനൊരുങ്ങുന്ന അറബ് ജനതക്ക് നാളെ നിർണായക ദിനമാണ്. ആറ് വർഷത്തെ കഠിന പ്രയത്നത്തിനൊടുവിൽ ഏഴ് മാസം മുമ്പ് ചൊവ്വയിലേക്കയച്ച 'ഹോപ് പ്രോബ്'നാളെ 'ഗ്രഹപ്രവേശന'ത്തിനൊരുങ്ങുകയാണ്. വൈകീട്ട് 7.42ന് ചുവന്നഗ്രഹത്തിലേക്ക് യു.എ.ഇയുടെ 'ഹോപ്'പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം 50ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ സ്വപ്നതുല്യമായ നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷക്കൊപ്പം പ്രാർഥനയിലാണ് ഇമാറാത്തി ജനതയും അറബ് ലോകവും. അറേബ്യൻ രാജ്യത്തുനിന്നുള്ള ആദ്യ ചൊവ്വ പര്യവേക്ഷണ പേടകമാണ് ഹോപ്.
ദൗത്യത്തിന് ആശംസയർപ്പിച്ച് യു.എ.ഇയിലെ വീടുകളും സർക്കാർ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ഓഫിസുകളുമെല്ലാം ചുവപ്പണിഞ്ഞിരിക്കുകയാണ്. ഹോപ്പിെൻറ തീം കളറായ ചുവപ്പിൽ അലിഞ്ഞുചേർന്നു കഴിഞ്ഞു രാജ്യം. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, േഗ്ലാബൽ വില്ലേജ്, ദുബൈ െഫ്രയിം, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, അബൂദബി ഖസർ അൽ വതൻ പാലസ്, ഖലീഫ യൂനിവേഴ്സിറ്റി, യാസ് ഐലൻഡ്, ശൈഖ് സായിദ് പാലം തുടങ്ങിയവയെല്ലാം ചുവപ്പുമയമാണ്. രാഷ്ട്ര നേതാക്കളുടെയും സർക്കാർ ഓഫിസുകളുടെയും പ്രൊഫൈൽ ചിത്രങ്ങളിലെല്ലാം ഹോപ് മയമാണ്.
അറബ് ലോകത്തിെൻറ ആദ്യ ചൊവ്വാ ദൗത്യത്തിന് ആശംസകളുമായി അറബ് രാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ ചുവപ്പുനിറമണിഞ്ഞ് പിന്തുണ അറിയിച്ചു.
സൗദി റിയാദിലെ ടക്ഹാസുസി സ്ട്രീറ്റ്, ബഹ്റൈൻ വേൾഡ് ട്രേഡ് സെൻറർ, കുവൈത്ത് ടവർ, ഈജിപ്തിലെ കെയ്റോ ടവർ, ജോർഡനിലെ റോമൻ തിയറ്റർ, ബഗ്ദാദിലെ ഇറാഖ് മ്യൂസിയം, ബഗ്ദാദ് ബാൾ തുടങ്ങിയവയെല്ലാം ചുവന്നുതുടുത്തിട്ടുണ്ട്. ഈ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളും ആശംസയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.