അബൂദബി: എമിറേറ്റിലെ അഞ്ച് ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ലൈസന്‍സുകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വകുപ്പ് അറിയിച്ചു. ഉയര്‍ന്ന ഗുണനിലവാരവും സുതാര്യതയും ആരോഗ്യപരിചരണസ്ഥാപനങ്ങള്‍ പുലര്‍ത്തുന്നുണ്ടോയെന്ന് അറിയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
പണം കൈപ്പറ്റിയ ശേഷം മതിയായ പരിശോധനകളില്ലാതെ രോഗാവധി (സിക്ക് ലീവ്) സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കല്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്ന് അംഗീകരിക്കല്‍, അനധികൃത മാര്‍ഗങ്ങളിലൂടെ ഔദ്യോഗിക രേഖകളും കൃത്രിമം നടത്തിയ മെഡിക്കല്‍ രേഖകളും കൈമാറ്റം ചെയ്യല്‍, ലൈസന്‍സില്ലാത്ത ആരോഗ്യ പരിചരണ പ്രവര്‍ത്തകരെ ജോലിക്കെടുക്കല്‍, ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, മെഡിക്കല്‍ റെക്കോഡുകള്‍ സൂക്ഷിക്കേണ്ടതിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച, പ്രൊഫഷണല്‍ രീതികള്‍ അവലംബിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.