പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങൾ
റാസല്‍ഖൈമ: കഴിഞ്ഞ വർഷം റാസല്‍ഖൈമയില്‍ നടന്ന പ്രത്യേക പരിശോധന കാമ്പയിനുകളില്‍ 3.10 കോടി ദിര്‍ഹം വിപണി മൂല്യം വരുന്ന 6,66,255 വ്യാജ ഉൽപന്നങ്ങള് പിടിച്ചെടുത്തതായി അധികൃതര്‍. വിപണിയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി നടന്ന പരിശോധനകളിലാണ് വ്യാജ ഉല്പന്നങ്ങള് കണ്ടെത്തിയതെന്ന് റാക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (റാക് ഡി.ഇ.ഡി) കമേഴ്സ്യല്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യക്തമാക്കി.
937 ഉപഭോക്തൃ പരാതികളാണ് പോയവര്‍ഷം പരിഗണിച്ചത്. ഇതില്‍ 95 ശതമാനം പരാതികളും പൂര്‍ണമായും പരിഹരിച്ചു. ലഭിച്ച പരാതികളില്‍ 28 എണ്ണം രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കുകള്‍ ഉപയോഗിച്ച് വ്യാജ ഉൽപന്നങ്ങള് പുറത്തിറക്കിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പരാതികള്‍ ലഭിച്ചയുടന്‍ ദ്രുതവേഗത്തിലുള്ള നടപടികളാണ് പരിശോധന സംഘങ്ങള്‍ സ്വീകരിച്ചത്.
കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 71 കേന്ദ്രങ്ങളില്‍ നിന്നാണ് വ്യാജ ഉൽപന്നങ്ങള് പിടികൂടിയത്. വിൽപനക്ക് തയാറാക്കിയിരുന്ന ഉൽപന്നങ്ങള് ഉപഭോക്താക്കള്‍ക്ക് അപകടം സൃഷ്ടിക്കുന്നതും സമൂഹ സുരക്ഷക്ക് ഭീഷണിയുമായിരുന്നുവെന്ന് റാക് ഡി.ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാപനങ്ങളും ഉടമകളും ട്രേഡ് മാര്‍ക്ക് നിയമങ്ങളും ബന്ധപ്പെട്ട ചട്ടങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഉറപ്പാക്കുന്നതിനായാണ് എമിറേറ്റിലുടനീളം പരിശോധന കാമ്പയിനുകള്‍ നടത്തുന്നത്. സുരക്ഷിതവും സുതാര്യവും നിയന്ത്രിതവുമായ വ്യാപാരാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സാമ്പത്തിക വികസന വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
വ്യാജ ഉല്പന്നങ്ങള്, സ്ഥാപനങ്ങളിലെ സംശയകരമായ സാഹചര്യങ്ങള്‍, നിയമലംഘനങ്ങള്‍ തുടങ്ങിയവ ശ്രദ്ധയില്‍പെടുന്ന ഉപഭോക്താക്കള്‍ താമസം വരുത്താതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.